എറണാകുളം ജില്ലാ പ്രസിഡന്റിനെ പുറത്താക്കുമെന്ന്
കൊച്ചി: പുതിയ മന്ത്രിയെ സംബന്ധിച്ച് സി.പി.എമ്മുമായി ചർച്ചകൾ നടക്കുന്നതിനിടെ എൻ.സി.പിയിൽ തമ്മിലടി. മന്ത്രിസ്ഥാനം സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തിയ എറണാകുളം ജില്ലാ പ്രസിഡന്റിനെ പുറത്താക്കാൻ നോട്ടീസ്. എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസിനെയും അനുകൂലിക്കുന്നവർ തമ്മിലാണ് പോര്.
മുൻ പിണറായി വിജയൻ സർക്കാരിൽ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ, കുട്ടനാട്ടിൽ ജയിച്ച തോമസ് കെ. തോമസ് എന്നിവരാണ് എൻ.സി.പിയുടെ പുതിയ എം.എൽ.എമാർ. പാർട്ടിക്ക് ലഭിക്കുന്ന ഒരു മന്ത്രിസ്ഥാനം ആർക്കെന്ന തർക്കമാണ് തുടരുന്നത്. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബർ ഉൾപ്പെട്ട വിഭാഗം തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നു. എ.കെ. ശശീന്ദ്രൻ തുടരണമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേരാനിരിക്കെയാണ് പോര്.
എ.കെ. ശശീന്ദ്രനെ അനുകൂലിച്ച് ചാനലിൽ സംസാരിച്ചതിനാണ് എറണാകുളം ജില്ലാ പ്രസിഡന്റ് സി.കെ. അബ്ദുൾ അസീസിന് പുറത്താക്കാതിരിക്കാൻ സംസ്ഥാന പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാൻ ശ്രമിക്കുന്നെന്ന പരാമർശം പാർട്ടിവിരുദ്ധമാണെന്ന് നോട്ടീസിൽ പറയുന്നു. കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിക്കുന്നതാണ് പരാമർശം. മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടെന്നും കലഹമുണ്ടെന്നും പ്രചരിപ്പിക്കപ്പെടാൻ ഇത് കാരണമായി. പാർട്ടിക്ക് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയത് അച്ചടക്കലംഘനമാണ്. പുറത്താക്കാതിരിക്കാൻ കാരണം അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അബ്ദുൾ അസീസ് പറയുന്നു. മന്ത്രിസ്ഥാനം എ.കെ. ശശീന്ദ്രന് നൽകിയില്ലെങ്കിൽ പാർട്ടിയിൽ കുഴപ്പമുണ്ടാകുമെന്നോ ഒൻപത് ജില്ലാ കമ്മിറ്റികൾ ഒപ്പമുണ്ടെന്നോ താൻ പറഞ്ഞിട്ടില്ല. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യത്തിൽ തന്റെ അഭിപ്രായം ചാനൽ ചോദിച്ചു. ശശീന്ദ്രനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും തുടരണമെന്നുമാണ് പറഞ്ഞത്. താൻ പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ ആരോപിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കം നിലനിൽക്കെ ഈമാസം 18 ന് പാർട്ടി പ്രവർത്തക സമിതി യോഗം ചേരും. പ്രഫുൽ പട്ടേൽ പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രിയെ നിശ്ചയിക്കും. മന്ത്രി ആരാകണമെന്നത് സംബന്ധിച്ച് സി.പി.എം സ്വീകരിക്കുന്ന നിലപാടും നിർണായകമാകുമെന്നാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |