ന്യൂഡൽഹി: നന്ദിഗ്രാമിലെ പൊടിപാറിയ പോരാട്ടത്തിൽ തൃണമൂൽ നേതാവ് മമതാ ബാനർജിയെ തോല്പിച്ച സുവേന്ദു അധികാരി പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി ചുമതലയേറ്റ മമത, നിയമസഭയിൽ തന്റെ മുൻ വിശ്വസ്തനുമായി കൊമ്പുകോർക്കാൻ വഴിയൊരുങ്ങി. അതിനിടെ മമതാ മന്ത്രിസഭയിലെ 43 മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എമാർ കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്ന് സുവേന്ദു അധികാരിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. തുടർന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഇക്കാര്യം പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചതിൽ അമിതാഹ്ളാദമുണ്ടെന്ന് സുവേന്ദു പ്രതികരിച്ചു. ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു. പശ്ചിമ ബംഗാൾ ജനതയുടെ അവകാശങ്ങളും താത്പര്യങ്ങളും സർക്കാർ സംരക്ഷിക്കുമെന്ന് ഉറപ്പാക്കും. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ പ്രവർത്തിക്കും. സർക്കാരിനെ തുറന്ന് സഹായിക്കുമെങ്കിലും അക്രമസംഭവങ്ങളിലും മറ്റും തുടർന്നും ശബ്ദമുയർത്തുമെന്നും സുവേന്ദു വ്യക്തമാക്കി.
24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 മന്ത്രിമാരും അടക്കമാണ് 43 പേർ ഇന്നലെ ചുമതലയേറ്റത്. മന്ത്രിമാർക്ക് ഗവർണർ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മമത മേയ് അഞ്ചിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
തൃണമൂലിലെ പ്രധാനി ഇനി പ്രതിപക്ഷ നേതാവ്
തൃണമൂലിൽ മമതയുടെ പിൻഗാമി ആകുമെന്ന് കരുതപ്പെട്ട നേതാവായിരുന്നു ദക്ഷിണ ബംഗാളിൽ ജനപിന്തുണ ഏറെയുള്ള സുവേന്ദു അധികാരി. മരുമകൻ അഭിഷേക് ബാനർജിയെ പാർട്ടി നേതൃത്വത്തിൽ കൊണ്ടുവരാനുള്ള മമതയുടെ തീരുമാനമാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. 2006ൽ തൃണമൂൽ കോൺഗ്രസ് ലേബലിൽ ക്രാന്തിയിൽ നിന്ന് നിയമസഭാംഗവുമായി. 34 വർഷം ബംഗാൾ ഭരിച്ച സി.പി.എമ്മിനെ താഴെയിറക്കാൻ തൃണമൂലിന് ഊർജ്ജം നൽകിയ 2007ലെ നന്ദിഗ്രാം പ്രക്ഷോഭം നയിച്ചതോടെ ജനപിന്തുണയേറി. തൃണമൂൽ യുവജന വിഭാഗം അദ്ധ്യക്ഷനും രണ്ടു തവണ തംലുക്കിൽ നിന്ന് ജയിച്ച് ലോക്‌സഭാംഗവുമായി. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ചാണ് മമതാ ബാനർജി സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിലെത്തിയത്. 1900പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുവേന്ദു തന്റെ മുൻ ബോസിനെ തറപറ്റിക്കുകയും ചെയ്തു.
ഗവർണർ വീണ്ടും മമതയ്ക്കെതിരെ
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമതാ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. അക്രമം നിയന്ത്രണവിധേയമായെന്ന് പറയുന്നുണ്ടെങ്കിലും വസ്തുത അതല്ലെന്നും കുറ്റവാളികളെ പിടിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിനും കൊള്ളയടിക്കലിനും ശേഷം തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടലും വ്യാപകമാണ്. തിരഞ്ഞെടുപ്പ് ജയത്തിന്റെ പേരിലാണ് അക്രമമെങ്കിൽ അത് ജനാധിപത്യത്തിന്റെ അവസാനമാണെന്നും ധൻകർ ചൂണ്ടിക്കാട്ടി. അക്രമം നടന്ന സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കുമെന്ന് ഗവർണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |