തൃശൂർ: സ്വകാര്യ ആശുപത്രികളുടെ 'ചികിത്സാക്കൊള്ള' പരിഹരിക്കുന്നതിനും ചികിത്സാ നിലവാരം ഉയർത്താനും ബാങ്കിംഗ് മാതൃകയിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ആവശ്യം. ചികിത്സ സംബന്ധിച്ച പരാതികൾ പൊലീസിനാണ് പലപ്പോഴും നൽകുന്നതെങ്കിലും ഇക്കാര്യത്തിൽ വിദഗ്ദ്ധ സമിതിയുടെ (മെഡിക്കൽ ബോർഡ്) അഭിപ്രായമാണ് അന്തിമം.
പരാതി സ്വീകരിക്കുന്ന പൊലീസിന് ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ മാത്രമേ കഴിയൂ. ആരോപണ വിധേയരായ ആരോഗ്യപ്രവർത്തകരുടെ വിശദീകരണങ്ങൾക്കാകും സമിതിക്ക് മുന്നിൽ മുൻതൂക്കം ലഭിക്കുക. പൊലീസിനും ചികിത്സാപ്പിഴവിന് ഇരയായവർക്കും ഇക്കാര്യത്തിൽ വിഗദ്ധ അഭിപ്രായം പറയാനാകില്ലെന്നതാണ് കാരണം.
ചികിത്സാപ്പിഴവ് സംബന്ധിച്ച പരാതികൾ പലതും ഇത്തരത്തിൽ സമിതിക്ക് മുന്നിലെത്തി ഒത്തുതീർപ്പായി പോകുകയാണ് പതിവ്. ജില്ലാ മെഡിക്കൽ ഓഫീസർക്കും മറ്റും പരിമിതമായ അധികാരങ്ങളേ ഇക്കാര്യത്തിലുള്ളൂ. അതിനാൽ വിഷയ വിദഗ്ദ്ധനായ ഒരാളെ ഓംബുഡ്സ്മാനായി നിയമിച്ചാൽ പരിമിതികൾ പരിഹരിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.
സങ്കീർണമായ നടപടിക്രമം മൂലം സ്വകാര്യ ആശുപത്രികൾക്കെതിരെയുള്ള പരാതികൾ പലരും പാതിവഴിയിൽ അവസാനിപ്പിക്കുകയാണ് പതിവ്. ചൂഷണത്തിനും ഇത് അവസരം ഒരുക്കുന്നുണ്ട്. ബില്ലുകളും ചികിത്സാ രേഖകളും സമർപ്പിച്ചാലും ഇരയ്ക്ക് വിശദീകരിക്കാനാകാതെ വരുന്നതിനാൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ രക്ഷപ്പെടുന്നു.
ഹൈക്കോടതിയുടെ ഇടപെടൽ കൊവിഡ് ചികിത്സയ്ക്ക് മാനദണ്ഡം നിർണയിക്കുന്നതിൽ നിർണായകമായി. ദുരന്ത നിവാരണ നിയമവും പകർച്ചവ്യാധി നിയന്ത്രണ നിയമവും പ്രയോഗിക്കുമെന്ന സ്ഥിതിയും സ്വകാര്യ ആശുപത്രികളെ ഇപ്പോൾ നിലയ്ക്ക് നിറുത്താൻ കഴിയുന്നുണ്ട്.
കുറഞ്ഞ ചെലവിൽ ആരോഗ്യമെന്ന ആശയം മുൻനിറുത്തി സ്വകാര്യ ചികിത്സാ രംഗത്തെ അനീതി തുടച്ചുനീക്കണമെന്നാണ് ആവശ്യം. ഭാവിയിലും സാധാരണക്കാരന് ഗുണമുണ്ടാക്കുന്ന തരത്തിൽ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമം നടപ്പിലാക്കി മെഡിക്കൽ ഓംബുഡ്സ്മാനെയോ മറ്റോ നിയമിച്ച് ചികിത്സാക്കൊള്ളയും ചൂഷണവും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ
കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളെ സ്വകാര്യ ഹോട്ടലുകളിലും മറ്റും പ്രവേശിപ്പിച്ച് അഡ്വാൻസ് തുകയായി ലക്ഷങ്ങളോളം തുക ഈടാക്കുന്നത് പതിവാണ്. ഭക്ഷണവും ആംബുലൻസ് സർവീസും മാത്രമാണ് രോഗികൾക്ക് ഇവിടെ ലഭിക്കുക. ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം പോലും ഓൺ കോൾ അടിസ്ഥാനത്തിലാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ നേരിട്ട് ആശുപത്രിയുടെ പേരിൽ വലിയൊരു തുക ബിൽ നൽകും.
ചികിത്സയിലുള്ള അശ്രദ്ധ, അമിത ഫീസ് ഈടാക്കൽ തുടങ്ങിയ ചൂഷണങ്ങൾക്കെതിരെ മെഡിക്കൽ കൗൺസിൽ ആക്ടും, ഭരണഘടനാപരമായ അവകാശങ്ങളും സാധാരണ ജനങ്ങൾക്ക് പരിരക്ഷ നൽകുന്നുണ്ട്. പക്ഷേ പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത്തരം പ്രശ്‌നങ്ങളിൽപോലും ഒരുകൂട്ടം ഡോക്ടർമാരുടെ അഭിപ്രായമാണ് കോടതി തേടുക. അത് എപ്പോഴും ജനങ്ങൾക്ക് അനുകൂലമാകണമെന്നില്ല. വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ച് ഇത്തരം തർക്കങ്ങൾക്ക് പരിഹാരം കാണണം.
ഡോ. കെ.ജെ പ്രിൻസ്
സെക്രട്ടറി, ചികിത്സാ നീതി, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |