ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാസാണെങ്കിൽ, ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം 'മാസു' ആണെന്നാണ് ഡി.എം.കെ അനുയായികൾ പറയുന്നത്. സ്റ്റാലിൻ സിനിമയെ വെല്ലുന്ന ഡയലോഗ് കൊണ്ടും പ്രവർത്തകരെ വകഞ്ഞു മാറ്റിക്കൊണ്ടുള്ള പ്രവേശനം കൊണ്ടുമൊക്കെയാണ് മാസ് ആയതെങ്കിൽ ഓടിയോടിയാണ് എ. സുബ്രഹ്മണ്യം 'മാസു" എന്ന ചെല്ലപ്പേര് നേടിയത്. പേരിന് പിന്നിൽ ഭാഷാ സ്നേഹം കൂടിയുണ്ട്. തമിഴിൽ മാ. സുബ്രഹ്മണ്യമെന്നാണ് മന്ത്രിയുടെ പേര്. അതിന്റെ ചുരുക്കമാണ് മാസു.
ഇന്റർനാഷണൽ മാരത്തൺ ഓട്ടക്കാരനാണ് സുബ്രഹ്മണ്യം. 11 രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമായി എഴുപതോളം ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
സ്റ്റാലിന്റെ വിശ്വസ്തനായ സുബ്രഹ്മണ്യം ചെറുപ്പം മുതൽ ഡി.എം.കെ പ്രവർത്തകനാണ്. 2006-11 കാലത്ത് ചെന്നൈ മേയറായിരുന്നു. 2014ൽ ആദ്യത്തെ ഹാഫ് മാരത്തൺ. 2 വർഷത്തിനകം പൂർത്തിയാക്കിയത് 25 ഹാഫ് മാരത്തണുകൾ. ചുരുങ്ങിയ കാലയളവിൽ 50 ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയതിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇടയ്ക്ക് കാലിന് പരിക്കേറ്റെങ്കിലും ഓട്ടം നിറുത്തിയില്ല. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വീടിന്റെ ടെറസിൽ 4 മണിക്കൂറും 8 മിനിറ്റുമെടുത്തു മാരത്തൺ ഓടി ഏഷ്യൻ ബുക് ഓഫ് റെക്കാഡ്സിൽ ഇടംനേടി. 61കാരനായ മന്ത്രി തമിഴ്നാട് മൊത്തം ഓടി നടന്ന് കൊവിഡിനെ പിടിച്ച് കെട്ടാനുള്ള ശ്രമത്തിലാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |