ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ളാദേശി എഴുത്തുകാരി തസ്ളീമാ നസ്രീന് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തിറങ്ങാതെ ഒറ്റയ്ക്ക് വീട്ടിനുള്ളിൽ കഴിയുന്ന തനിക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് അറിയില്ലെന്ന് തസ്ളീമ ട്വീറ്റ് ചെയ്തു.
'ഒരു വർഷമായി വീടിന് വെളിയിലിറങ്ങിയിട്ടില്ല. ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാറുമില്ല. ഞാനും എന്റെ പൂച്ചയും മാത്രമാണ് വീട്ടിൽ. എന്നിട്ടും കൊവിഡ് വന്നതെങ്ങനെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.' - തസ്ളീമ കുറിച്ചു.
വീട്ടിൽ ആരും സഹായത്തിനില്ലെന്നും ജോലികളെല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നതെന്നും കഴിഞ്ഞ മാർച്ച് മുതൽ വെളിയിലിറങ്ങിയിട്ടില്ലെന്നും ബംഗാളിയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലും തസ്ളീമ പറഞ്ഞു.
'കഴിഞ്ഞ മാർച്ച് മുതൽ ആരെയും വീട്ടിൽ കയറ്റിയിട്ടില്ല. പാചകം ചെയ്യലും അടിച്ചുവാരലും തുണി കഴുകലും എല്ലാം ഒറ്റയ്ക്ക് ചെയ്തു. എന്നിട്ടെന്താ പ്രയോജനം. കൊവിഡ് വന്നു. നിർഭാഗ്യം എന്നെ വിടാതെ പിന്തുടരുന്നു. രണ്ടു മാസം മുമ്പ് കൊവിഡ് ആദ്യ വാക്സിൻ സ്വീകരിക്കാൻ ഒരു മണിക്കൂർ നേരത്തേക്ക് പുറത്തുപോയ കാര്യവും തസ്ളീമ പറയുന്നുണ്ട്. ഒരു പക്ഷേ, അതുകൊണ്ടാവാം അസുഖം ഗുരുതരമാകാത്തതെന്നും' അവർ ചൂണ്ടിക്കാട്ടി.
എഴുത്തിലും നിലപാടുകളിലും വിവാദമുണ്ടാക്കിയ തസ്ളീമയ്ക്ക് സ്വന്തം നാടായ ബംഗ്ളാദേശിലും വിദേശങ്ങളിലും വിലക്കുള്ളതിനാൽ 1994 മുതൽ ഡൽഹിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |