സ്റ്റോക്ക് 86 ടൺ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടിവരുന്നത് കണക്കിലെടുത്ത് ഇന്നുമുതൽ സംസ്ഥാനത്തുണ്ടാക്കുന്ന ഒാക്സിജൻ ഇതരസംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മേയ് ആറിലെ യോഗത്തിലെ കേന്ദ്രനിർദ്ദേശപ്രകാരം ഇന്നലെ തമിഴ്നാടിന് 40ടൺ നൽകിയിരുന്നു.
കൊവിഡ് അവലോകന റിപ്പോർട്ട് അനുസരിച്ച് 15ഒാടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ആറ് ലക്ഷമാകും. ഇപ്പോൾ നാലുലക്ഷം രോഗികളുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഒാക്സിജനും അത്തരം സാഹചര്യത്തിൽ മതിയാകില്ല. സെൻട്രൽ അലോക്കേഷൻ കമ്മിറ്റി നിർദ്ദേശമനുസരിച്ച് ബഫർ സ്റ്റോക്കിൽ നിന്ന് ഇതര സംസ്ഥാനങ്ങൾക്ക് ഒാക്സിജൻ നൽകിയിരുന്നു. ഇതോടെ സ്റ്റോക്ക് 450 മെട്രിക് ടണ്ണിൽ നിന്ന് 86 ടണ്ണായി കുറഞ്ഞു. കരുതൽ സ്റ്റോക്ക് വീണ്ടും 450 ടണ്ണായി ഉയർത്തണം.
അധികമായി വേണ്ടിവരുന്ന ഓക്സിജൻ സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പൊതു സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ എത്രയുംവേഗം ക്രയോ ടാങ്കറുകൾ സംഭരിക്കണമെന്നും അവയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്നും അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്‌പ്രസ് ട്രെയിനുകൾ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |