കല്ലറ: മുള്ളൻകുന്ന് പാറയ്ക്ക് സമീപമുള്ള വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വ്യാജ വാറ്റ് പിടികൂടിയത്. കുഴികൾ കുത്തി 14 അടിയോളം നീളമുള്ള പ്ലാസ്റ്റിക് കവറുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മദ്യം ലഭിക്കാതായതോടെയാണ് ഇവിടെ വാറ്റുകേന്ദ്രങ്ങൾ വീണ്ടും സജീവമായത്. വാറ്റുനടത്താൻ സൗകര്യമൊഴുക്കുന്നതിനായി സമീപത്ത് മൂന്നോളം കുഴികൾ എടുത്ത് വെള്ളം ശേഖരിച്ചിരുന്നു. കാട്ടാനശല്യം ഉള്ള പ്രദേശങ്ങളിൽ രാത്രിയിലാണ് വൻതോതിൽ വാറ്റ് നടന്നിരുന്നത്. ചാരായം വാറ്റാനുള്ള അടുപ്പുകളും വാറ്റുപകരണങ്ങളും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധയിലാണ് കോട കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത ശേഷം കോട നശിപ്പിച്ചു. വാറ്റ് കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, പി.ഡി. പ്രസാദ്, എക്സൈസ് ഐ.ബി പ്രിവൻറ്റീവ് ഓഫീസർ ജി. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, സജീവ് കുമാർ, സജികുമാർ, വിഷ്ണു, ഡ്രൈവർ സലിം എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |