ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് പൊതുമേഖലാ ബാങ്കുകളുടെ 2,118 ശാഖകൾ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്‌തുവെന്ന് വിവരാവകാശ രേഖ. മദ്ധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞത്. ഏറ്റവുമധികം ശാഖകൾ ലയിപ്പിക്കുകയോ പൂട്ടുകയോ ചെയ്‌തത് ബാങ്ക് ഒഫ് ബറോഡയാണ്; 1,283 എണ്ണം. ബാങ്ക് ഒഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുടെ ശാഖകളിൽ കുറവുണ്ടായില്ല.
കഴിഞ്ഞവർഷം 10 മുൻനിര പൊതുമേഖലാ ബാങ്കുകളെ കേന്ദ്രസർക്കാർ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റിയിരുന്നു. ഇതോടെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. 2017ൽ പൊതുമേഖലയിൽ 27 ബാങ്കുകൾ ഉണ്ടായിരുന്നു. 2019 ഏപ്രിൽ ഒന്നിനാണ് ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയിൽ ലയിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് ഓറിയൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ലയിച്ചു. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിച്ചത്.
ലയനം തുടർക്കഥ
2014-19 കാലയളവിൽ അന്നത്തെ 26 പൊതുമേഖലാ ബാങ്കുകളും ചേർന്ന് ലയനത്തിന്റെ ഭാഗമായി 3,427 ശാഖകൾ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്‌തിരുന്നു. 2014-15ൽ 90, 2015-16ൽ 126, 2016-17ൽ 253, 2017-18ൽ 2083, 2018-19ൽ 875 എന്നിങ്ങനെ ശാഖകളാണ് പൂട്ടിയത്. 2017 ഏപ്രിൽ ഒന്നിന് സ്‌റ്രേറ്ര് ബാങ്ക് ഒഫ് ട്രാവൻകൂർ (എസ്.ബി.ടി), സ്‌റ്രേറ്ര് ബാങ്ക് ഒഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ, സ്‌റ്രേറ്ര് ബാങ്ക് ഒഫ് ഹൈദരാബാദ്, സ്‌റ്രേറ്ര് ബാങ്ക് ഒഫ് മൈസൂർ, സ്‌റ്രേറ്ര് ബാങ്ക് ഒഫ് പട്യാല എന്നീ അസോസിയേറ്ര് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയിൽ ലയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |