തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ചശേഷം മതാചാരച്ചടങ്ങുകൾ നടത്തി പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളി മാനേജിംഗ് കമ്മിറ്റിക്കും ആംബുലൻസ് വിട്ടുകൊടുത്ത ട്രസ്റ്റിനും ഡ്രൈവർക്കും പരേതയുടെ ഭർത്താവ് അടക്കമുള്ള നാല് കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മരിച്ച വരവൂർ കുമരപ്പനാൽ പതിപറമ്പിൽ ഉമ്മറിന്റെ ഭാര്യ ഖദീജയുടെ (53) മൃതദേഹം ഇന്നലെ രാവിലെയാണ് വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ പള്ളിയിലെത്തിച്ചത്. പ്രോട്ടോക്കോൾ പ്രകാരം പ്‌ളാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്ന മൃതദേഹം പുറത്തെടുത്താണ് കുളിപ്പിച്ച് ആചാരങ്ങൾ നടത്തിയത്.
വിവരമറിഞ്ഞ് കളക്ടർ എസ്. ഷാനവാസും ആരോഗ്യവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി, ചടങ്ങുകൾ തടഞ്ഞ ശേഷം മൃതദേഹം പഞ്ചായത്ത് അധികൃതരുടെകൂടി സഹകരണത്തോടെ കാഞ്ഞിരശ്ശേരി ജുമാ മസ്ജിദിൽ ഉച്ചയോടെ കബറടക്കി. ആംബുലൻസ് കസ്റ്റഡിയിലെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും നിയമവിരുദ്ധപ്രവർത്തനം നടത്തിയതിനും കളക്ടറുടെയും ഡി.എം.ഒയുടെയും സെക്ടർ മജിസ്‌ട്രേട്ടിന്റെയും നിർദ്ദേശപ്രകാരം നെടുപുഴ പൊലീസാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |