പാട്‌ന: ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് യുവതി. ബിഹാറിലെ മൂന്ന് ആശുപത്രികൾക്കെതിരെയാണ് യുവതി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രി വാർഡിൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നും 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ യുവതി ആരോപിക്കുന്നു.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് തന്റെ ഭർത്താവ് മരിക്കാൻ കാരണമെന്നും, മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും യുവതി ആരോപിക്കുന്നു. റെംഡെസിവിർ ഇൻജക്ഷൻ ജീവനക്കാരുടെ അശ്രദ്ധകാരണം പകുതിയോളം പാഴായെന്നും അവർ വീഡിയോയിൽ പറയുന്നു. താനും ഭർത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ബിഹാറിലെത്തിയത്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതാം തീയതിയാണ് ഭർത്താവിന് സുഖമില്ലാതായത്. രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ആർടിപിസിആർ പരിശോധനഫലം കാത്തിരിക്കുന്നതിനിടെയാണ് നോയിഡയിലെ ഒരു ഡോക്ടർ സിടി സ്‌കാൻ ചെയ്യാൻ നിർദേശിച്ചത്. സ്‌കാൻ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയുണ്ടായിരുന്നു. തുടർന്ന് ഭർത്താവിനെയും എന്റെ അമ്മയെയും ഭഗൽപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് ഐസിയുവിലേക്ക് മാറ്റി.
അവിടെ ഒരുപാട് വീഴ്ചകളുണ്ടായി. ഡോക്ടർമാർ നിമിഷങ്ങൾക്കകം രോഗികളുടെ അടുത്തുനിന്ന് പോകുന്നു. മര്യാദയ്ക്ക് പരിശോധിക്കുന്നില്ല. മറ്റു ജീവനക്കാരെ കാണാൻ പോലും സാധിച്ചില്ല. അവർ രോഗികൾക്ക് മരുന്ന് നൽകാനും തയ്യാറായില്ല. ദിവസങ്ങൾക്ക് ശേഷം അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ ഭർത്താവ് ഗുരുതരാവസ്ഥയിലായി.സംസാരിക്കാൻ പോലും കഴിയാതായി. അദ്ദേഹം വെള്ളത്തിന് വേണ്ടി ആംഗ്യത്തിൽ ചോദിച്ചിട്ടും ആരും നൽകിയില്ല.
ജ്യോതികുമാർ എന്ന പേരിലുള്ള ഒരു അറ്റൻഡറും അവിടെയുണ്ടായിരുന്നു. സഹായിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. വൃത്തിയുള്ള കിടക്കവിരികൾ നൽകാൻ ആവശ്യപ്പെട്ടു. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ ഞാൻ എന്റെ ഭർത്താവിനോട് സംസാരിച്ചിരിക്കുന്നതിനിടെ അയാൾ പിന്നിൽനിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ച് ഞാൻ നോക്കിയപ്പോൾ അയാൾ എന്റെ അരക്കെട്ടിൽ കൈവെച്ച് കൊണ്ട് ചിരിച്ചുനിൽക്കുകയായിരുന്നു. ഞാൻ ഉടൻതന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ആ നിമിഷം എനിക്ക് ഒന്നും പറയാനായില്ല'' യുവതി പറഞ്ഞു.
മായാഗഞ്ചിലെയും പാട്‌നയിലെയും ആശുപത്രികളിലും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മായാഗഞ്ചിലെ സർക്കാർ ആശുപത്രിയിൽ രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ഡോക്ടർമാർ ഭർത്താവിനെ പരിശോധിക്കാൻ തയ്യാറായില്ല, ഒരുപാട് അഭ്യർത്ഥിച്ചിട്ടാണ് ഓക്‌സിജൻ നൽകിയതെന്നും യുവതി പറയുന്നു. പാട്‌നയിലെ രാജേശ്വർ ആശുപത്രിയിൽ ജീവനക്കാർ ഓക്‌സിജൻ വിതരണം ഇടയ്ക്ക് തടസപ്പെടുത്തിയെന്നും കരിഞ്ചന്തയിൽനിന്ന് ഓക്‌സിജൻ വാങ്ങാൻ നിർബന്ധിച്ചെന്നും അവർ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ഗ്ലോകാൽ ആശുപത്രി അധികൃതർ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |