കൊവിഡ് ബാധിച്ചതിനെ തുടർന്ന് നടി ബീനാ ആന്റണിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഭർത്താവും നടനുമായ മനോജ് കുമാർ. ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് ബീന ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും മനോജ് പറയുന്നു..
മനോജിന്റെ വാക്കുകൾ-
'ജീവിതത്തിൽ തീച്ചൂളയുടെ അകത്തുകൂടി പോകുന്ന അവസ്ഥ. നാല് ദിവസം എന്റെ ജീവിതം അങ്ങനെയായിരുന്നു. ലോക്ഡൗൺ തുടങ്ങും മുമ്പ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ ബീന പോയിരുന്നു. ആ സമയത്ത് അവിടെയൊരാൾക്ക് കോവിഡ് പോസിറ്റീവായി. അതിനുശേഷമാണ് ബീനയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങിയത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞത്.
എന്റെ സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് കോവിഡ് പോസിറ്റീവായിരുന്നു. റൂം ക്വാറന്റീനിൽ ഇരുന്ന് അവരുടെ അസുഖം ഭേദമാകുകയും ചെയ്തു. ബീനയും അതുപോലെ റൂം ക്വാറൻറീനിൽ ഇരുന്ന് രോഗം മാറുമെന്ന് കരുതി. പക്ഷേ ഓക്‌സിമീറ്റർ വച്ച് നോക്കിയപ്പോൾ ഓക്‌സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു. ആശുപത്രിയിൽ പോകാൻ ബീനയ്ക്ക് പേടിയായിരുന്നു. േപടിയുള്ള അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചാൽ അവൾ മാനസികമായും തകരും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഡോക്ടർമാരെ ഫോൺവിളിച്ച് ചികിത്സ തുടർന്നു. എന്നാൽ ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ഇനിയും വച്ചുകൊണ്ടിരുന്നാൽ ആപത്താകുമെന്ന് ഞാൻ പറഞ്ഞു. ഇതു പറഞ്ഞതോടെ അവൾ കരച്ചിലായി. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. അങ്ങനെ സ്‌നേഹപൂർവം ശാസിച്ച് നിർബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പുറത്ത് ധൈര്യം കാണിച്ചാണ് ഞാൻ അവളെ ആശുപത്രിയിലേയ്ക്ക് അയച്ചതെന്നു പറയാം. എറണാകുളം മെഡിക്കൽ സെന്ററിലാണ് അഡ്മിറ്റ് ചെയ്തത്.
ആന്റിജെൻ ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. പക്ഷേ അതിനു മുമ്പേ തന്നെ കോവിഡ് ചികിത്സ തുടങ്ങി. പിറ്റേദിവസം ആർടിപിസിആറിൽ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഭാഗ്യത്തിന് അവിടെയൊരു റൂം കിട്ടി. നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവർ പറയുന്നു. ഇതൊക്കെ ഞാൻ ആരോടും പറഞ്ഞില്ല, ഇതിനിടെ ബീന വിളിക്കും. അവളോട് എന്തെങ്കിലും പറയാൻ പറ്റുമോ? ഇവർ എന്നെ വലിയ മഹാരോഗിയെപ്പോലെ കാണുന്നുവെന്നൊക്കെ എന്നോടു പറഞ്ഞു. അപ്പോഴും ഞാൻ ഒന്നും അവളോടു പറഞ്ഞില്ല.
പക്ഷേ അവൾ ആശുപത്രിയിൽ അവരോടും ദേഷ്യപ്പെടാൻ തുടങ്ങിയതോടെ സത്യം ഞാൻ പറഞ്ഞു. ചെറിയ ന്യുമോണിയ ഉണ്ട്. അതിന് നല്ല ചികിത്സ വേണമെന്നു പറഞ്ഞു. അതെന്താ എന്നോടു നേരത്തെ പറയാഞ്ഞത് എന്ന് അവൾ എന്നോടു ചോദിച്ചു. ചെകുത്താനും കടലിലും നിൽക്കുന്ന മാനസിക അവസ്ഥയിലായിരുന്നു ഞാൻ. പിന്നീട് ഇതൊക്കെ പറഞ്ഞ് അവളെ മനസിലാക്കി.
ഞാൻ കരയുന്നത് ഈശ്വരന്റെ മുന്നിൽ ഇരുന്നാണ്. എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച് എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാൻ പറയും. സത്യം പറഞ്ഞാൽ കരഞ്ഞുകൊണ്ടാണ് ഞാനത് പറയുന്നത്. അവൾ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും. ആരോടും പറയാതെ ആരെയും അറിയിക്കാതെ അവളെ ആശ്വസിപ്പിച്ചാണ് ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞത്. ഈശ്വരനാണ് എനിക്ക് ശക്തി നൽകിയത്. അല്ലെങ്കിൽ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ.
പിന്നീട് ആശുപത്രിയിൽ നിന്നും വിളിച്ചു പറഞ്ഞു, 'ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെ ഐസിയു ഫുൾ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന് നോക്കണേ'...ഇതു കേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചു.
അങ്ങനെ അടുത്ത ദിവസങ്ങളിൽ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ ഡോക്ടർമാരുടെ അടുത്ത് അവളെ എത്തിച്ചത് ഈശ്വരനാണ്.
ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. 'അമ്മ' ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അങ്ങനെയാണ് അവരൊക്കെ ഇക്കാര്യങ്ങൾ അറിഞ്ഞത്. ലാലേട്ടൻ വോയ്‌സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും തന്നെ ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ മഹാനടന്മാർ ഞങ്ങളെ ഓർത്തു. അതൊക്കെ ഞങ്ങൾ ശക്തി നൽകി. സീമ ചേച്ചി വിളിച്ചിരുന്നു. അവളെയും വിളിച്ചു.
നിങ്ങൾ ഇതിനെ നിസാരമായി കാണരുത്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |