ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കോടതി ഇടപെടുന്നതിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. ഭരണകൂടത്തെ വിശ്വസിക്കാൻ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം, ഓക്‌സിജൻ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ തത്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു. വാക്‌സിൻ ലഭ്യത ജൂലായ് മാസത്തോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസമാകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കൊവിഡ് പ്രതിരോധത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു.
ഓക്‌സിജൻ ലഭ്യതയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.
കൊവിഡ് പ്രതിരോധത്തിലെ കേസ് ഇനി വ്യാഴാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതികളും സുപ്രീംകോടതിയും കർശന നിലപാട് സ്വീകരിക്കുമ്പോഴാണ് കോടതികളുടേത് അമിതാവേശം എന്ന സൂചന നൽകി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |