ഗാസിപൂർ: ഇന്നലെ ബീഹാറിൽ ബക്‌സറിൽ ഗംഗാനദിയിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടതിന് പുറമേ ഇന്ന് യുപിയിലും അജ്ഞാത മൃതദേഹങ്ങൾ ഗംഗാനദിയിൽ വന്നടിയുന്നതായി റിപ്പോർട്ട്.
ബിഹാറിലെ ബക്‌സർ ജില്ലയിലെ ചൗസ ബ്ളോക്കിലായിരുന്നു ഇന്നലെ മൃതദേഹങ്ങൾ കണ്ടത്. ഇത് കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന ഭയത്തിൽ പ്രദേശവാസികൾ അറിയിച്ചതോടെയാണ് വാർത്തയായത്.
ഇന്നും ഉത്തർപ്രദേശിലെ ഗാസിപൂരിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാസിപൂർ മജിസ്‌ട്രേറ്റ് എം.പി സിംഗ് അറിയിച്ചു. എവിടെ നിന്നുമാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്.
കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചതോടെ സംസ്‌കരിക്കാൻ ശ്‌മശാനങ്ങളോ, അത്യാവശ്യം വേണ്ട വിറകോ ലഭിക്കാത്ത അവസ്ഥ വന്നതോടെയാണ് ചിലർ ബന്ധുക്കളുടെ മൃതദേഹങ്ങൾ പുഴയിലൊഴുക്കിവിട്ട് തുടങ്ങിയതെന്ന് ബക്‌സറിലെ ജനങ്ങൾ ആരോപിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ആഴവും ദയനീയാവസ്ഥയും സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങൾ.
ഹിന്ദു ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുകയോ വെളളത്തിൽ ഒഴുക്കി കളയുകയോ വേണം. ദഹിപ്പിക്കാൻ സാധിക്കാത്തവർ ഇത്തരത്തിൽ ഒഴുക്കി കളഞ്ഞതാണ് മൃതദേഹങ്ങൾ എന്നാണ് കരുതുന്നത്. എന്നാൽ മൃതദേഹങ്ങൾ എവിടെനിന്നാണ് വന്നത് എന്നതിൽ ബിഹാറിലെയും ഉത്തർപ്രദേശിലെയും ഭരണകൂടങ്ങൾ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഉത്തർപ്രദേശിൽ നിന്ന് തന്നെയാണ് ഇവ വന്നതെന്നാണ് കരുതുന്നത്. ബഹ്‌റായിച്, വാരാണസി, അലഹബാദ് എന്നീ നഗരങ്ങളിൽ എവിടെനിന്നെങ്കിലുമാകാം ആളുകൾ മൃതദേഹം ഒഴുക്കിവിട്ടതെന്നാണ് ഗാസിപൂരിലെ ജനങ്ങളുടെ ധാരണ.
ബീഹാറിനെയും ഉത്തർപ്രദേശിനെയും വേർതിരിച്ചാണ് ഗംഗാനദി ഒഴുകുന്നത്. ഇപ്പോൾ നദിയിൽ ഒഴുക്ക് കുറവായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും വിവിധ പ്രദേശങ്ങളിൽ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ വന്നടിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |