കിഴക്കഞ്ചേരി: ഔപചാരിക യാത്രയയപ്പോ വികാര നിർഭരമായ വിടപറയൽ പ്രസംഗമോ ഒന്നുമില്ലാതെ മൂന്നര പതിറ്റാണ്ടത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്ന് പ്ലാച്ചിക്കുളമ്പ് ജി.എൽ.പി.എസ് പ്രധാനാദ്ധ്യാപിക ഗ്രേസി പടിയിറങ്ങി. ഒരമ്മയുടെ സ്നേഹത്തോടെ വിദ്യാർത്ഥികൾക്ക് അറിവിനൊപ്പം അച്ചടക്കവും പകർന്നു നൽകിയ ഗ്രേസി നാട്ടുകാരുടെ പ്രിയപ്പെട്ട അമ്മ ടീച്ചറാണ്.
1985 ജൂലായിൽ ഐ.പി.എ.എം എൽ.പി.എസ് അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ഏഴുവർഷത്തിന് ശേഷം പി.എസ്.സി വഴി കണ്ണന്നൂർ കടകുറുശി ജി.എൽ.പി.എസിൽ സ്‌കൂളിൽ പ്രവേശനം നേടി. രണ്ടുവർഷത്തിന് ശേഷം കണക്കൻതുരുത്തി ജി.എൽ.പി.എസിലേക്ക് മാറ്റം. 2004ലാണ് പ്ലാച്ചിക്കുളമ്പ് ജി.എൽ.പി.എസിലെത്തിയത്. നീണ്ട 16 വർഷം ഈ സ്‌കൂളിന്റെ ആത്മാവറിഞ്ഞ് പ്രവർത്തിച്ചു. ഒരു വർഷം പ്രമോഷനോടെ ചുള്ളിമട ജി.എൽ.പി.എസ് പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ടിച്ച ശേഷം പ്ലാച്ചിക്കുളമ്പിൽ തിരിച്ചെത്തി.
കൊവിഡ് കുട്ടികളും ടീച്ചറുമായുള്ള ബന്ധം ഓൺലൈനിലേക്ക് ചുരുക്കി. പുതിയ സാഹചര്യത്തിലും അവർ ഉത്തരവാദിത്തം ക്രിയാത്മകമായി നിറവേറ്റി. ആദ്യക്ഷരം പഠിപ്പിച്ച ശിഷ്യരുടെ മക്കളെയും പഠിപ്പിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നതായി ഗ്രേസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |