ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ വിമർശിക്കുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ നടത്തിയ വൻ തിരഞ്ഞെടുപ്പ് റാലികൾ രോഗവ്യാപനം കൂട്ടിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആരോപിച്ചു. രാജ്യം വെല്ലുവിളി നേരിടുന്ന സമയത്തെ നിലപാട് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രവർത്തക സമിതി കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് പ്രമേയം പാസാക്കിയിരുന്നു.
ആദ്യം ലോക്ക്ഡൗണിനെ എതിർക്കുകയും പിന്നീടത് നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്ത കോൺഗ്രസ് നിലപാടുകൾ പരസ്പര വിരുദ്ധവും ഇരട്ടത്താപ്പുമാണ്. കേന്ദ്രസർക്കാരിന്റെ മാർഗരേഖകൾ അവഗണിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ വൻ തിരഞ്ഞെടുപ്പ് റാലികൾ നടത്തിയത് കൊവിഡ് വ്യാപനം രൂക്ഷമാക്കി. അതേസമയം മറ്റിടങ്ങളിൽ റാലികൾ നടത്തരുതെന്നും കൊവിഡ് മാർഗരേഖ പാലിക്കണമെന്നും ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയിൽ രണ്ടാം തരംഗം ഉടലെടുത്തപ്പോൾ കോൺഗ്രസ് നേതാക്കൾ മാസ്കും സമൂഹ്യ അകലവും മറന്നുള്ള രാഷ്‌ട്രീയ പരിപാടികളിൽ മുഴുകി രോഗം പടർത്തി. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ മരണം കൂടിയതെന്തുകൊണ്ടെന്ന് നേതാക്കളോട് ചോദിക്കണം.
കോൺഗ്രസ് നേതാക്കൻമാരും മുഖ്യമന്ത്രിമാരും കൊവിഡ് പ്രവർത്തനങ്ങളെ വിമർശിക്കുന്നത് അതിയായ വേദനയുണ്ടാക്കുന്നു. കഴിഞ്ഞ വർഷം ശാസ്ത്രജ്ഞരും ഡോക്ടർമാരും വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കവെ കോൺഗ്രസ് പരിഹസിക്കുകയും ജനങ്ങളിൽ സംശയം ഉയർത്തുകയും ചെയ്‌തു. മുന്നണിപ്പോരാളികളായ ഡോക്ടർമാർ അടക്കമുള്ളവരുടെ ആത്മവിശ്വാസം തകർക്കുന്ന തെറ്റായ രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. വാക്സിൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ വകയല്ല. അത് രാജ്യത്തിന്റെ സ്വത്താണ്. 16കോടി ഇന്ത്യക്കാർക്ക് ഇതിനകം വാക്സിൻ നൽകിയത് ചെറിയ കാര്യമല്ല. 50ശതമാനം വാക്സിനും സൗജന്യമായി നൽകുന്നുണ്ട്. 70 വർഷം പഴക്കമുള്ള ആരോഗ്യമേഖലയിലെ പോരായ്മകൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് കോൺഗ്രസ് മറുപടി നൽകണം.
2020ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സർക്കാർ വിഭാഗങ്ങളുമായി ചേർന്ന് നിരന്തരം പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിമാരുമായും കാര്യങ്ങൾ ഏകോപിപ്പിക്കുന്നു.
സെൻട്രൽ വിസ്താ പദ്ധതിക്കെതിരെയുള്ള എതിർപ്പിൽ കഴമ്പില്ല. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനുള്ള നിർദ്ദേശം കഴിഞ്ഞ യു.പി.എ സർക്കാരാണ് മുന്നോട്ടു വച്ചത്. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിൽ പുതിയ നിയമസഭാ മന്ദിര സമുച്ചയം പണിയുന്നുണ്ടെന്നും ജെ.പി. നദ്ദ കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |