ആലപ്പുഴ: സഹോദരി ഭാരതിക്കും പരമേശ്വരനും ഏഴാമത് ജനിച്ചത് പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ ഗൗരിഅമ്മ പേരിട്ടു, ' ഇൻഡസ് '.ഇൻഡസ് വാലീ സിവിലൈസേഷനിൽ (സിന്ധു നദീതട സംസ്കാരം) നിന്ന് കടമെടുത്തതാണ് പേര്. പേരിലെ വ്യത്യസ്തത എല്ലാവർക്കും ഇഷ്ടമായി. ഇൻഡസിന് കാത് കുത്തിയപ്പോൾ ആദ്യമായി നക്ഷത്രക്കമ്മൽ സമ്മാനിച്ചതും കുഞ്ഞമ്മയായിരുന്നു.
2001 മുതൽ ഗൗരിഅമ്മയുടെ പേഴ്സൺ സ്റ്റാഫിലുണ്ട് ഇൻഡസ്. ചെറുപ്പത്തിലേ, ഭർത്താവ് മരിച്ച ഇൻഡസിനെ ഗൗരിഅമ്മയാണ് സഹായിയായി ഒപ്പം ക്ഷണിച്ചത്. മന്ത്രി സ്ഥാനമൊഴിഞ്ഞ് ചാത്തനാട്ടേക്ക് താമസം മാറിയപ്പോഴും കൂട്ടിന് ഇൻഡസുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ 6ന് ഗൗരിഅമ്മ തിരുവനന്തപുരത്തേക്ക് താമസം മാറുന്നത് വരെ ആ കൂട്ട് തുടർന്നു.
ദൂരയാത്രകളിലും ഇൻഡസിനെ കൂടെകൂട്ടിയിരുന്നു. രാത്രിയിൽ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടായിരുന്ന ഗൗരിഅമ്മയെ, ഇൻഡസ് ഇടയ്ക്കിടെ ചെന്ന് നോക്കും. ചില രാത്രികളിൽ താൻ കിടക്കുന്ന ഊണ് മുറിയിലെത്തി തന്നെ വന്ന് നോക്കിയിട്ട് ഗൗരിഅമ്മ മടങ്ങിപ്പോകാറുണ്ടായിരുന്നെന്നും ഇൻഡസ് ഓർക്കുന്നു. മകന് ജോലി നൽകിയതുൾപ്പെടെ തന്റെ കുടുംബത്തിന് വേണ്ടി ഗൗരിഅമ്മ ചെയ്ത സഹായങ്ങളെ നന്ദിയോടെ മാത്രമേ ഓർക്കാൻ കഴിയൂയെന്ന് ഇൻഡസ് പറയുന്നു.
എണ്ണിയാൽ തീരാത്തത്ര സാരികൾ
ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീടിന്റെ സ്വീകരണമുറിയോട് ചേർന്നാണ് ഗൗരിഅമ്മയുടെ കിടപ്പുമുറി. കട്ടിലിനോട് ചേർന്ന് വിശാലമായ അലമാര. അതിൽ നിറയെ സമ്മാനങ്ങളാണ്. ഓരോ പിറന്നാളിനും ആശംസകളുമായി എത്തുന്നവർ നൽകുന്ന സമ്മാനങ്ങൾ. സാരികളാണ് ഏറെയും. 'ഇതെല്ലാം ഞാൻ എപ്പോൾ ഉടുത്തു തീർക്കാനാണ്. ഈ ആളുകൾ എന്തിനാണിങ്ങനെ സാരി വാങ്ങിക്കൊണ്ടുവരുന്നത്'...പുതിയ സമ്മാനങ്ങൾ വയ്ക്കാൻ ഇടം തികയാതെ വരുമ്പോൾ, കുഞ്ഞമ്മയുടെ പതിവ് ശുണ്ഠി ഉണരും.
തൈരും മീനും മസ്റ്റ്
ഉച്ചയൂണിന് തൃപ്തി വരണമെങ്കിൽ തൈരും മീൻകറിയും തോരനും മസ്റ്റാണ്. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിച്ചിരുന്നു.
എന്നാൽ വീണ് കാലിന് പരിക്ക് പറ്റിയ ശേഷം മധുരത്തിന് വേണ്ടി പല ദിവസങ്ങളിലും വാശിപിടിക്കുമായിരുന്നു. ചെറുമത്സ്യങ്ങളോടാണ് കൂടുതൽ പ്രിയം.
ചോറിനൊപ്പം കണമ്പോ, നത്തോലിയോ, മത്തിയോ കറിയാക്കി കിട്ടിയാൽ സന്തോഷം.
ഭക്ഷണക്രമം: രാവിലെ 6.30ന് ചായ,7ന് ഓട്ട്സ് / ബിസ്കറ്റ്, പ്രഭാത ഭക്ഷണം- ഇഡ് ലി, ദോശ - സാമ്പാർ / ചമ്മന്തി, ഞാലിപ്പൂവൻ പഴം
ഉച്ചയൂണിന് ചോറ്, തൈര്, മീൻകറി, തോരൻ
വൈകിട്ട് 4ന് ചായ, പഴം പുഴുങ്ങിയത് / ഇടിയപ്പം / ബിസ്കറ്റ്
രാത്രി 7ന് ഓട്ട്സ്, ഒരു ഗ്ലാസ് പാൽ / ഒരു തവി ചോറും കറിയും, രണ്ട് ഗ്ലാസ് വെള്ളം
സെൽഫി കൂട്ടുകാരി അനുശ്രീ
103 വയസിലും ഗൗരിഅമ്മയുടെ കൂടെ സെൽഫിയെടുത്ത് കളിക്കുന്നൊരു കൊച്ചുമിടുക്കിയുണ്ട്. ഇൻഡസിന്റെ കൊച്ചുമകൾ പത്ത് വയസുകാരി അനുശ്രീ. ഗൗരിഅമ്മ തിരുവന്തപുരത്തേക്ക് പോകുന്നതിന് മുമ്പ് അനുശ്രീയെയും സഹോദരി അതുല്യയെയും വിളിച്ചുവരുത്തി കുറച്ച് ദിവസം കൂടെ താമസിപ്പിച്ചിരുന്നു. കൊച്ചുമക്കൾ ഒപ്പമെത്തുമ്പോൾ ഗൗരിഅമ്മ എല്ലാ ക്ഷീണവും മറക്കും. അവരിൽ ഒരാളാകും. അടുത്തുപിടിച്ചിരുത്തും. നെറ്റികൾ കൂട്ടി മുട്ടിക്കാൻ മുട്ട് മുട്ടെന്ന് പറഞ്ഞ് കുട്ടികളെ കളിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |