ആലപ്പുഴ: വർഷം 1949 . സർക്കാരിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിന് 30 വയസുകാരിയായ ഗൗരിഅമ്മ ജയിലിലടയ്ക്കപ്പെട്ടു. ആഹാരം കൊണ്ടുവരുന്ന തടവുകാരൻ കറികളിൽ കൈയിട്ട് ഇളക്കിയ ശേഷം വിതരണം ചെയ്യുന്നത് കണ്ടതോടെ ഗൗരി ആഹാരം കഴിക്കാതായി. തൊട്ടപ്പുറത്തുള്ള പുരുഷന്മാരുടെ വാർഡിൽ ഈ സംഭവം ചർച്ചയായി. അവിടെ തടവുകാരനായിരുന്ന ടി.വി. തോമസായിരുന്നു ജയിൽ കമ്മിറ്റി കൺവീനർ. ഈ വിവരം നാട്ടുകാരനായ എൻ.എസ്.പി. പണിക്കർ ഗൗരിയെ അറിയിച്ചു. തുടർന്ന് ഇരുവരും പരസ്പരം കത്തുകൾ എഴുതാൻ തുടങ്ങി. ഇതോടെ ഗൗരിക്ക് ഭക്ഷണം പുരുഷന്മാരുടെ വാർഡിൽ നിന്ന് എത്തിത്തുടങ്ങി. ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ഇരുവരും പുറത്തിറങ്ങി. പുന്നപ്ര- വയലാർ സമരത്തിൽ പങ്കെടുത്ത നാല് പേരെ അന്ന് വധശിക്ഷയ്ക്ക് വിധിച്ചു. അവരെ കാണാനായി ഗൗരി പോയപ്പോൾ ടി.വിയും ഒപ്പമുണ്ടായിരുന്നു. 1951 ൽ ഇരുവരും വീണ്ടും ജയിലിലായി. അടുത്തടുത്ത് ആയിരുന്നു അന്നും ഇരുവരുടെയും സെല്ലുകൾ.
കാര്യങ്ങൾ പരസ്പരം അറിയിക്കാനായി കല്ലുകൾ എറിഞ്ഞുള്ള ഒരു കോഡ് ഭാഷ തന്നെ അവർ കണ്ടെത്തി.
രണ്ടര വർഷത്തിലേറെ നീണ്ട ജയിൽവാസം. അപ്പോഴേക്കും പ്രണയം ഇരുവരുടെയും മനസിൽ മൊട്ടിട്ടു. ജയിലിൽ നിന്ന് ഇറങ്ങിയ സഖാക്കൾക്ക് പാർട്ടി സ്വീകരണം ഒരുക്കിയപ്പോൾ ടി.വി.തോമസും ഗൗരിയും ഒന്നിച്ചാണ് അതേറ്റു വാങ്ങിയത്. 1954 ലെ തിരു.കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ സി.പി.ഐ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ ഇരുവരും യോഗത്തിൽ മനസ് തുറന്നു.പാർട്ടി വിവാഹത്തിന് അനുമതി നൽകി.
ഐക്യകേരള രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും കെ.ആർ.ഗൗരിഅമ്മ ചേർത്തലയിൽ നിന്നും വിജയിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ ഇരുവരും അംഗങ്ങളായി.
1957 മേയ് 30 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.എൻ.ഗോവിന്ദൻ നായർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തി. ഗൗരിഅമ്മയുടെ ഔദ്യോഗിക വസതിയായ സാനഡുവിൽ വച്ചായിരുന്നു വിവാഹം.രണ്ട് കാറുകളിൽ സെക്രട്ടേറിയറ്റിലേക്ക് പോയിരുന്ന ഇരുവരും ഉച്ചയ്ക്ക് തിരികെ വരുന്നത് ഒരു കാറിൽ. ടി.വിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ ഒരുമിച്ചിരുന്ന് ഉൗണ് കഴിക്കും. ടി.വിക്ക് താൻ തന്നെ ഭക്ഷണം വിളമ്പി നൽകണമെന്ന നിർബന്ധം ഗൗരിക്കുണ്ടായിരുന്നു. തൊട്ടടുത്തുള്ള ഇരു മന്ത്രിമന്ദിരങ്ങൾക്കിടയിൽ ഒരു ചെറുവഴിയും ഉണ്ടായിരുന്നു.
വിവാഹശേഷമാണ് ഗൗരിഅമ്മ വെള്ളസാരി പതിവാക്കിയത്.1959 ൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയതോടെ ആലപ്പുഴയിലേക്ക് താമസം മാറ്റിയ ഇരുവരും ആദ്യം ആലപ്പുഴയിലെ പഴയ മെഡിക്കൽ കോളേജിന് സമീപവും പിന്നീട് ആറാട്ടുവഴിയിലെയും വാടകവീട്ടിലുമായിരുന്നു താമസം.പിന്നീട് ആലപ്പുഴ ചാത്തനാട്ടിൽ വീടും പറമ്പും വാങ്ങി. ഇരുവരും ഒരുമിച്ച് അവിടെ താമസം തുടങ്ങി. പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ കളത്തിപ്പറമ്പിൽ എന്ന പേര് ചാത്തനാട്ടിലെ വീടിനും നൽകണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിന് ടി.വിക്ക് എതിരുണ്ടായിരുന്നില്ല. 1964ലെ പാർട്ടി പിളർപ്പിനെ തുടർന്ന് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവൻ കളത്തിപ്പറമ്പിൽ വീട്ടിലായി. ടി.വി.തോമസ് മാതൃസംഘടനയിൽ ഉറച്ചു നിന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലായി.
രാഷ്ട്രീയപരമായ എതിർപ്പ് ഉണ്ടെങ്കിലും ഏറെ നാൾ ഇരുവരും കളത്തിപ്പറമ്പ് വീട്ടിൽ തുടർന്നെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായില്ല. ടി.വി മറ്റൊരു വീട്ടിലേക്ക് താമസം മാറിയപ്പോൾ ഗൗരിഅമ്മ കളത്തിപ്പറമ്പിൽ ഏകയായി. ഗൗരിഅമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു. പിന്നീട് എല്ലാ വർഷവും മിഥുന മാസത്തിലെ തിരുവോണ നാളിൽ ഗൗരിഅമ്മയുടെ ജന്മദിനം വിപുലമായി ഇവിടെ ആഘോഷിച്ചിരുന്നു .1976 ൽ അർബുദ രോഗം പിടിപെട്ട ടി.വി ചികിത്സയ്ക്കായി വിശ്രമ ജീവിതം ആരംഭിച്ചു. ടി.വിയെ ചികിത്സയ്ക്കായി മുംബെയിലേക്ക് കൊണ്ടുപോയി. ഗൗരിഅമ്മ കൂടെ വരണമെന്ന് ടി.വി ആഗ്രഹിച്ചെങ്കിലും നടന്നില്ല. 1977 മാർച്ച് 26 ന് ടി.വി. ഓർമ്മയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |