തിരുവനന്തപുരം: കാലത്തിന്റെ ഹൃദയത്തിൽ ഗൗരിഅമ്മ എന്ന അഗ്നിനക്ഷത്രം അസ്തമിച്ചു. ത്യാഗോജ്വലവും സമരതീക്ഷ്ണവുമായ രാഷ്ട്രീയ ജീവിതത്തിലൂടെയും വിപ്ളവകരമായ ഭരണപരിഷ്കാരങ്ങളിലൂടെയും കേരളത്തിന്റെ അമ്മയായി മാറിയ രക്തനക്ഷത്രം കെ.ആർ. ഗൗരിഅമ്മ ഓർമ്മയായി. 102 വയസായിരുന്നു.
തിരുവനന്തപുരം കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിയിൽ ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. സഹോദരിയുടെ മകൾ റിട്ട. പ്രൊഫ. പി.സി. ബീനാകുമാരിയും കുടുംബാംഗങ്ങളുമടക്കമുള്ള ബന്ധുക്കൾ അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. പനിയും ശ്വാസതടസവും കാരണം ഏപ്രിൽ 22നാണ് ഗൗരിഅമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസകോശ അണുബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കി. അണുബാധ നിയന്ത്രിക്കാൻ ഡോക്ടർമാർ സാദ്ധ്യമായതെല്ലാം ചെയ്തെങ്കിലും ഫലം കണ്ടില്ല.
ഇന്നലെ രാവിലെ 10.45 ന് അയ്യൻകാളി ഹാളിൽ (പഴയ വി.ജെ.ടിഹാൾ) പൊതുദർശനത്തിനു വച്ച ഭൗതികശരീരം പിന്നീട് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2.45 ന് കളത്തിപ്പറമ്പിൽ വീട്ടിലെത്തിച്ച ഭൗതികദേഹം സന്ദർശകമുറിയിൽ, ഗൗരിഅമ്മ എന്നും നെഞ്ചോടു ചേർത്തുപിടിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനരികിലായി ഒരുക്കിയ കട്ടിലിൽ രക്തപതാക പുതപ്പിച്ച് കിടത്തി. നഗരത്തിലെ എസ്.ഡി.വി സെന്റിനറി ഹാളിലെ പൊതുദർശനത്തിനുശേഷം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ, ഭർത്താവ് ടി.വി തോമസിന്റെ കല്ലറയ്ക്കടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. സഹോദരീപുത്രിയുടെ മകൻ അരുൺ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്ക് തീകൊളുത്തിയതോടെ നൂറ്റാണ്ടിന്റെ ഇതിഹാസം അഗ്നിയിൽ ലയിച്ചു.
11 തവണ നിയമസഭാംഗമായ ഗൗരിഅമ്മ ആറു തവണ മന്ത്രിയായി. 1957-ലെ ആദ്യ കമ്യൂണിസ്റ്ര് മന്ത്രിസഭയിൽ അംഗം. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി അഭിഭാഷക ബിരുദം നേടിയ വനിത കൂടിയാണ് ഗൗരിഅമ്മ. ആദ്യ മത്സരം 1948 ൽ തിരുവിതാംകൂർ നിയമസഭയിലേക്ക്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ അവസാന മത്സരം. അത്തവണ പരാജയപ്പെട്ടു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.
സാമൂഹ്യനീതിക്കായുള്ള ചെറുത്തുനില്പിന്റെയും ഒത്തുതീർപ്പില്ലാത്ത പോരാട്ടങ്ങളുടെയും പാഠപുസ്തകം കൂടിയാണ് ആ ജീവിതം. ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാനാവാത്ത പല റെക്കാഡുകൾക്കും ഉടമ. 16,832 ദിവസം നിയമസഭാംഗം. ഏറ്റവും കൂടിയ കാലം മന്ത്റിയായിരുന്ന വനിത, പ്രായം കൂടിയ മന്ത്റി...
ഇ.എം.എസ് മന്ത്രിസഭയിൽ ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്ര് നേതാവ് ടി.വി.തോമസ് ആയിരുന്നു ജീവിതസഖാവ്. 1964-ൽ കമ്യൂണിസ്റ്ര് പാർട്ടി പിളർന്നതോടെ ടി.വി തോമസ് സി.പി.ഐയിലും ഗൗരിഅമ്മ സി.പി.എമ്മിലും നിലകൊണ്ടു. 1957,67,1980, 87 കമ്മ്യൂണിസ്റ്ര് മന്ത്രിസഭകളിലും 2001-ലെ എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിലും ഗൗരിഅമ്മ പങ്കാളിയായി. 1990 കളിലാണ് ഗൗരി അമ്മ സി.പി.എം നേതൃത്വവുമായി ഇടഞ്ഞു തുടങ്ങിയത്. 1993 ഡിസംബർ 31 ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന്, ജനാധിപത്യ സംരക്ഷണ സമിതിക്ക് (ജെ.എസ്.എസ്) രൂപം നൽകി.
ചേർത്തല പട്ടണക്കാട് കളത്തിപ്പറമ്പിൽ കെ.എ.രാമൻ- പാർവതിഅമ്മ ദമ്പതികളുടെ മകളായി 1919 ജൂലായ് 14ന് ജനനം. തുറവൂർ തിരുമല സ്‌കൂളിലും ചേർത്തല ജംഗ്ലീഷ് മീഡിയം സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെന്റ് തെരേസാസ് കോളേജുകളിൽ നിന്നായി ബിരുദവും തിരുവനന്തപുരം ലാ കോളേജിൽ നിന്ന് നിയമബിരുദവും. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ജ്യേഷ്ഠ സഹോദരൻ സുകുമാരന്റെ പ്രേരണയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കിറങ്ങി. പി. കൃഷ്ണപിള്ളയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിടെ ക്രൂരമായ പൊലീസ് മർദ്ദനങ്ങൾ നേരിടുകയും ജയിലിലാവുകയും ചെയ്തു.
വിവാഹം മേയിൽ ; വിടവാങ്ങലും
തിരുവനന്തപുരം: ടി.വി.തോമസുമായുള്ള കെ.ആർ.ഗൗരി അമ്മയുടെ വിവാഹം നടന്നത് 1957 മേയ് മാസത്തിലാണ്. ഗൗരിഅമ്മയുടെ വിടവാങ്ങലും മേയ് മാസത്തിലായത് യാദൃച്ഛികത.
1957ലെ ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു ഇരുവരും. ഇക്കാലത്ത് രണ്ടാളും പ്രണയത്തിലും. തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹം നടത്താൻ ശ്രമിച്ചു. പക്ഷേ, സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഒരു മാസം മുമ്പേ നോട്ടീസ് നൽകണമായിരുന്നു. ഇതിനിടെ പ്രണയം പരസ്യമായി.1957 മേയ് 30 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഗൗരി അമ്മയുടെ ഔദ്യോഗിക വസതിയായ 'സാനഡു'വിലായിരുന്നു വിവാഹം. ടി.വി.തോമസ് അച്ചടിച്ച ക്ഷണക്കത്തിൽ താഴെ ഉപചാരപൂർവ്വം ചേർത്തിരുന്നതാവട്ടെ, ഗൗരിഅമ്മയുടെയും കമ്മ്യൂണിസ്റ്റ് നേതാവ് എം.എൻ.ഗോവിന്ദൻ നായരുടെയും പേരുകൾ. പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |