കൊച്ചി: കേരളത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വാക്‌സിൻ സ്റ്റോക്കിന്റെ വിവരങ്ങൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്താനാവില്ലേയെന്നും ആരാഞ്ഞു. വാക്സിന്റെ സ്റ്റോക്ക് വെളിപ്പെടുത്തണമെന്നും വാക്സിൻ വിതരണത്തിന് കലണ്ടർ തയ്യാറാക്കണമെന്നുമാവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശിയും കൊവിഡ് ജാഗ്രതാ സമിതിയംഗവുമായ ടി.പി. പ്രഭാകരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. വിശദീകരണത്തിന് സർക്കാരിന് സമയം നൽകി ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. വാക്‌സിൻ ലഭ്യത മുൻകൂട്ടി അറിഞ്ഞാൽ വാക്സിൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാനാകുമെന്നാണ് ഹർജിക്കാരന്റെ വാദം.
45ന് താഴെയുള്ളവരുടെ
വാക്സിനേഷൻ വൈകുന്നു
18. 27കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: 45 വയസിന് താഴെയുള്ളവരുടെ കൊവിഡ് വാക്സിനേഷൻ എന്ന് തുടങ്ങണമെന്ന് തീരുമാനമായില്ല. മുൻഗണന നിശ്ചയിച്ചുള്ള മാർഗനിർദ്ദേശം വന്നാലേ വിതരണം ആരംഭിക്കൂ. 45ന് താഴെയുള്ളവർക്കായി സംസ്ഥാനം വിലയ്ക്കു വാങ്ങുന്ന ഒരു കോടി ഡോസിൽ കഴിഞ്ഞ ദിവസം എത്തിയ 3.5 ലക്ഷം ഡോസ് കൊച്ചിയിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവീഷീൽഡിന് പിന്നാലെ കൊവാക്സിനും ഉടൻ എത്തും. അതിനിടെ വാക്സിൻ കമ്പനികൾക്ക് മേയ് മാസത്തിൽ ലഭിക്കുന്ന വാക്സിന്റെ വിലയായി നൽകാൻ 18,27,47,250 രൂപ സർക്കാർ അനുവദിച്ചു. വാക്സിൻ വാങ്ങാൻ ചുമതലപ്പെടുത്തിയ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ച തുക മുൻകൂറായി കമ്പനികൾക്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |