ന്യൂഡൽഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തെക്കുറിച്ച് പഠിക്കാൻ മഹാരാഷ്‌ട്ര മന്ത്രിയായ അശോക് ചവാൻ അദ്ധ്യക്ഷനായി അഞ്ചംഗ സമിതിക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപം നൽകി. പാർട്ടി നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗുലാംനബി ആസാദ് അദ്ധ്യക്ഷനായി 13 അംഗ ടാസ്ക്ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്.
സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എം. പാല, ജോതി മണി എന്നിവരടങ്ങിയതാണ് തോൽവി പഠിക്കാനുള്ള സമിതി. സംസ്ഥാന നേതാക്കളുമായും മറ്റും ചർച്ച നടത്തി ഇവർ സോണിയയ്ക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
കൊവിഡ് ടാസ്ക്ഫോഴ്സിൽ അംബികാ സോണി, മുകുൾ വാസ്നിക്, പവൻകുമാർ ബൻസൽ, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ്, രൺദീപ് സുർജെവാല, മനീഷ് ഛത്രത്ത്, ഡോ. അജോയ്‌കുമാർ, പവൻ ഖേര, ഗുർദീപ് സിംഗ് സപ്പൽ, ബി.വി. ശ്രീനിവാസ് എന്നിവർ അംഗങ്ങളാണ്.
പാർട്ടി അദ്ധ്യക്ഷനെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ച സംഘത്തിലെ ഗുലാംനബി ആസാദ്, സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, മുകുൾ വാസ്നിക് തുടങ്ങിയവരെ സമിതിയിലും ടാസ്ക്ഫോഴ്സിലും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |