തൃശൂർ: കുട്ടിക്കാലത്ത് ആനഭ്രാന്ത് മൂത്ത് പൂരപ്പറമ്പിൽ കറങ്ങിനടക്കുകയായിരുന്നു, മാടമ്പ് മനയ്ക്കലെ കുഞ്ഞൂട്ടൻ. വൈദിക, യജ്ഞ പൈതൃകമുളള ഇല്ലത്തെ ഉണ്ണിയുടെ തോന്ന്യാസം കണ്ട് കിരാലൂരുകാർ മൂക്കത്ത് വിരൽവച്ചു. സംസ്കൃതവും വേദവും പഠിക്കുന്നതിനു പകരം, കമ്പം 'മാതംഗലീല'യോടോ?
പത്താം ക്ളാസിൽ തോറ്റു. ആനപ്പണിക്കാരനായി. ക്ഷേത്രത്തിൽ ശാന്തിയായി. റേഡിയോ റിപ്പയറിംഗ്, സ്പ്രേ പെയിന്റിംഗ്, ട്യൂട്ടോറിയൽ അദ്ധ്യാപകൻ, ഇടതുപക്ഷ സഹയാത്രികൻ...
നൊസ്സുണ്ടോ
എന്ന് ആരും നേരിട്ട് ചോദിച്ചില്ലെങ്കിലും കണ്ടവരെല്ലാം പിറുപിറുത്തു. ഒറ്റക്കൊമ്പനെപ്പോലെ ജീവിതലഹരിയിൽ മത്തുപിടിച്ച് നടക്കുമ്പോൾ അങ്ങനെ ചോദിക്കാൻ ആരും ധൈര്യം കാണിച്ചില്ല.
ജീവിതസായാഹ്നത്തിൽ, നരപിടിച്ച കട്ടിത്താടിയും ഒത്ത ഉയരവും തടിയുമുളള മാടമ്പിനെ സാത്വികനായ സന്യാസിയായും അരാജകവാദിയായ എഴുത്തുകാരനായും ഒരു നാടൻ ആനക്കാരനായും ബുദ്ധിജീവിയായ സിനിമാക്കാരനായും വിശേഷിപ്പിച്ചവരുണ്ട്.
അദ്ദേഹത്തിന്റെ ചിന്തകളും പലപ്പോഴും വിചിത്രങ്ങളായിരുന്നു. 'ഒരു ഹിന്ദു കമ്മ്യൂണിസ്റ്റിന്റെ ശിഥില ചിന്തകൾ' എന്നപേരിൽ ആ ചിന്തകൾ പുസ്തകമാക്കി. പുസ്തകത്തിന്റെ പിന്നാമ്പുറത്ത് കുറിച്ചു:
'കുറേ മുമ്പ് എഴുതിയതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനാണ് എന്ന് ഊറ്റം കൊണ്ടിരുന്നപ്പോഴും ശുദ്ധഹിന്ദുവായി മേനിനടിച്ചിരുന്നപ്പോഴും ഹിന്ദുവാണെന്ന് പറയാൻ ഒരു മടിയുമില്ലാത്തതുകൊണ്ട് പ്രസിദ്ധീകരിക്കാൻ ഏൽപ്പിക്കുന്നു.'
വേദങ്ങളെയും ഭാരതീയദർശനങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെയും ചങ്ങലയിലെ കണ്ണികളായി കണ്ട അദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ഹിന്ദു കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചവരുണ്ട്. ബ്രാഹ്മണ്യത്തിന്റെ നാലുകെട്ടിൽ നിൽക്കുമ്പോഴും പുരോഗമനാത്മകമായ ചിന്തകളുടെ ഉറപ്പ് പുലർത്തുന്നുവെന്നതായിരുന്നു ഈ എഴുത്തുകാരന്റെ ശക്തിയും സൗന്ദര്യവുമെന്ന് കാലം തെളിയിച്ചു. നമ്പൂതിരി സമുദായത്തിലെ 'സ്മാർത്തവിചാര'ത്തെ ആസ്പദമാക്കി 'ഭ്രഷ്ട്' എഴുതിയപ്പോൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരുന്നു, ആ സംവാദങ്ങളുടെ ചൂട് കാലമേറെക്കഴിഞ്ഞിട്ടും ആറിയിരുന്നില്ല.
പിന്നാക്കജീവിതവും പട്ടിണിയും തീക്ഷ്ണസാഹചര്യങ്ങളും എഴുത്തിൽ തുറന്നുകാട്ടിയ കോവിലനായിരുന്നു മാടമ്പിന്റെ ഗുരു. കോവിലന്റെ രചനകൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അത് അധഃസ്ഥിതരോടുളള അനുകമ്പയുടെ പ്രതിഫലനം കൂടിയായിരുന്നു.
സിനിമയിലെ ഗുരുനാഥൻ
ജയരാജ്(സംവിധായകൻ )
മലയാള സിനിമയിൽ എന്റെ ഗുരുനാഥന്റെ സ്ഥാനത്താണ് മാടമ്പ് കുഞ്ഞുകുട്ടനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ ഏറെ കടപ്പെട്ടിട്ടുള്ളതും അദ്ദേഹത്തോടാണ്. കൊവിഡ് ബാധിച്ചു മരിച്ചതിനാൽ ഒന്നുകാണാനോ കാലിൽ തൊട്ടു നമസ്കരിക്കാനോ കഴിയാത്ത ദുഃഖത്തിലാണ്
ദേശാടനം സിനിമ ഏറ്റവും കൂടുതൽ അംഗീകാരവും ജനപ്രീതിയും നേടിയതിനപ്പുറം ഓരോ പ്രേക്ഷകനും അത്രമേൽ ഹൃദയ സ്പർശിയായത് മാടമ്പിന്റെ കരസ്പർശം കൊണ്ടാണ്. തിരുമേനിയുടെ മുഴുവൻ കഴിവും അറിവും ആ സിനിമയിലുണ്ട്. പൈതൃകം മാടമ്പിന്റെ സഹായം ലഭിച്ച മറ്റൊരു സിനിമയാണ്. കലൂർ ഡെന്നീസിന്റേതാണ് തിരക്കഥയെങ്കിലും യാഗം, നമ്പൂതിരി സമുദായത്തിന്റെ അന്തരീക്ഷം, സംഭാഷണം എല്ലാം സൃഷ്ടിച്ചെടുക്കുന്നതിൽ മാടമ്പിന്റെ സഹായം ലഭിച്ചു. അതിൽ ആത്മീയവദിയായ പിതാവും നിരീശ്വരവാദിയായ മകനും തമ്മിലുള്ള സംഭാഷണത്തിൽ രണ്ടു തലമുറകളുടെ വ്യത്യസ്ഥ വീക്ഷണം കാണാം. നരേന്ദ്രപ്രസാദിന്റെ കഥാപാത്രമായ ചെമ്മരിപ്പാടിനോട് മകൻ കഥാപാത്രമായ സുരേഷ് ഗോപി പറയുന്നു." എന്റെ മകൻ എന്നെപ്പോലെ വളർന്നാൽ മതി" മറുപടി ഇങ്ങനെ " എന്റെ മകനെക്കുറിച്ച് ഞാൻ അങ്ങനെ വാശി പിടിച്ചിട്ടില്ലല്ലോ ഉണ്ണീ... ഇങ്ങനെ എഴുതാൻ മാടമ്പിനേ കഴിയൂ.
ഏറെ ശ്രദ്ധേയമായ കരുണം, ശാന്തം, അത്ഭുതം, മകൾക്ക്, ആനന്ദഭൈരവി, തുടങ്ങിയ ചിത്രങ്ങളിലൂടെ പകർന്നു തന്ന അനുഗ്രഹങ്ങൾക്കും അംഗീകാരങ്ങൾക്കും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |