തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ വേനൽ മഴ ശനിയാഴ്ച വരെ തുടരും. വെള്ളിയാഴ്ച അറബിക്കടലിൽ ന്യൂനമർദ്ദവുമുണ്ടാകുന്നതോടെ മഴ കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
കേരളതീരത്ത് അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ന്യൂനമർദ്ദ സാദ്ധ്യത. ഇത് നാളെ വൈകിട്ടോടെ ശക്തി പ്രാപിക്കും. വ്യാഴാഴ്ച അത് വടക്ക് പടിഞ്ഞാറ് ദിശയിലേക്കോ, വടക്കൻ ദിശയിലേക്കോ നീങ്ങിയേക്കും. ഇതോടെ കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റടിക്കാനും കടൽ പ്രക്ഷുബ്ദുമാകാനുമിടയുണ്ട്. തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്തമായ മഴയുമുണ്ടാകും. ഇതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിലെ മുന്നറിയിപ്പുകളനുസരിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച ഇതിന് പുറമെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശക്തമായ മഴയുണ്ടാകും. ഇവിടങ്ങളിൽ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഇടിമിന്നലും മഴയും തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ശക്തമായിരുന്നു. വൃക്ഷങ്ങൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
മത്സ്യബന്ധനത്തിന്
13ന് വിലക്ക്
അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുള്ളതിനാൽ മേയ് 13 ന്അതിരാവിലെ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു. ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ 12 ന് അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തിച്ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |