തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാർക്കൊപ്പം സ്ഥാനമുള്ള വനിതയാണ്.
കരുത്തുറ്റ സാന്നിദ്ധ്യം: രാഹുൽ ഗാന്ധി
കെ.ആർ.ഗൗരിഅമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി. 'കെ.ആർ. ഗൗരിഅമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിദ്ധ്യമെന്ന നിലയിൽ നിരവധി പേർക്ക് പ്രചോദനമാണ് ഗൗരിഅമ്മ. അവരുടെ മഹത്തായ ജീവിതയാത്രയ്ക്ക് വിട'- രാഹുൽ ട്വീറ്റ് ചെയ്തു.
കേരള രാഷ്ട്രീയത്തിലെ തേജസ്: കടകംപള്ളി സുരേന്ദ്രൻ
ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ തേജസ് ആയിരുന്നു. പുതുകേരള സൃഷ്ടിക്ക് സഹായകരമായ കാർഷിക-ഭൂപരിഷ്കരണ നിയമങ്ങൾ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരുപാട് സുവർണ നിയമങ്ങളുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാൻ ഗൗരിഅമ്മക്ക് കഴിഞ്ഞു.
ഇതിഹാസ തുല്യ ജീവിതം: രമേശ് ചെന്നിത്തല
ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്ത അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു കെ.ആർ. ഗൗരിയമ്മ. ജീവിതം തന്നെ മഹാസമരമാക്കി മാറ്റുകയും ത്യാഗോജ്വലവും, സംഘർഷഭരിതവുമായ പാതകളിലൂടെ നടന്നുകയറി കേരളത്തിന്റെ സമുന്നത ജനകീയ നേതാക്കളിൽ ഒരാളുകയും മാറുകയും ചെയ്തു.
കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ
വിദ്യാർത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ.ആർ ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു. യഥാർത്ഥ പോരാളിയായിരുന്ന അവർ ജീവിതം മുഴുവൻ സമരമാക്കി മാറ്റി.
കനൽ വഴികൾ താണ്ടിയ നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രൻ
രാഷ്ട്രീയത്തിൽ കനൽ വഴികൾ താണ്ടി ജനമനസ് കീഴടക്കിയ നേതാവാണ് കെ.ആർ.ഗൗരിഅമ്മ. നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ എന്നും വ്യത്യസ്തയാക്കി. കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശീലവീണത്.
കേരള സമൂഹത്തിന് തീരാനഷ്ടം: ഉമ്മൻചാണ്ടി
കെ.ആർ. ഗൗരിഅമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണ്. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്‌കരണങ്ങൾക്കും അവർ നൽകിയ സംഭാവന വളരെ വലുതാണ്.
ഐതിഹാസിക സമര നായിക: പി.കെ. കുഞ്ഞാലിക്കുട്ടി
ത്യാഗങ്ങൾ ഒരുപാടനുഭവിച്ചും പീഡനം ഏറെ സഹിച്ചും ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഗൗരിഅമ്മയുടെ ജീവിതം ഇതിഹാസതുല്യമാണ്. പിന്നാക്ക ജനവിഭാഗത്തിന്റെ ജീവിത സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ തന്റെ ജീവിതവും കർമ്മമണ്ഡലവും ഉഴിഞ്ഞുവച്ച ധീര വനിതയായിരുന്നു അവർ.
കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട വ്യക്തി : കേന്ദ്രമന്ത്രി വി. മുരളീധരൻ
കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് കെ. ആർ.ഗൗരിഅമ്മയുടേത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയർന്നു വരികയും ചെയ്തു.
വിലപ്പെട്ട സംഭാവനകൾ നൽകിയ വനിത: കാനം
വിപ്ലവ കേരളത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വനിതയായിരുന്നു ഗൗരിഅമ്മയെന്ന് സി.പി.ഐ കാനം രാജേന്ദ്രൻ അനുസ്മരിച്ചു. ഭരണ രംഗത്ത് അവർ നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവില്ല.
കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം: കെ.കെ. ശൈലജ
കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിഅമ്മ. കുഞ്ഞുനാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ ആക്രമണങ്ങൾക്കൊന്നും ആ ധീര വനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധഃസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിഅമ്മയ്ക്ക് കഴിഞ്ഞു.
അസ്തമിച്ചത് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം: കോടിയേരി ബാലകൃഷ്ണൻ
കെ.ആർ. ഗൗരിഅമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ചു.കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിഅമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ഗൗരിഅമ്മ കേരള ചരിത്രത്തിന്റെ ഭാഗം: വി.എസ്
ഗൗരിഅമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിഅമ്മ ചരിത്രത്തിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |