കോഴിക്കോട് : കൊവിഡ് രോഗികൾക്ക് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങും. കോർപറേഷൻ 25 എണ്ണവും മുനിസിപ്പാലിറ്റികൾ അഞ്ചെണ്ണം വീതവും ഗ്രാമ പഞ്ചായത്തുകൾ രണ്ടെണ്ണം വീതവും വാങ്ങാനാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവറാവു വ്യക്തമാക്കി. ഇതിനുള്ള തുക തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തും.
കൊവിഡ് വ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. ആവശ്യമായ സൗകര്യങ്ങളില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ അടുത്ത ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് സൗകര്യം ഉറപ്പാക്കണം. ജില്ലയിൽ 38 തദ്ദേശ സ്ഥാപനങ്ങൾക്ക് മാത്രമെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്വന്തമായി സൗകര്യമുള്ളൂ.
രോഗലക്ഷണങ്ങളുള്ള അൻപത് വയസിന് മുകളിലുള്ളവരെ നിർബന്ധമായും ആരോഗ്യ സുരക്ഷ മുൻനിർത്തി ഡി.സി.സി കളിലേക്കോ എഫ്.എൽ.ടി.സി കളിലേക്കോ മാറ്റണമെന്ന് തദ്ദേശ സ്ഥാപനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കിടപ്പ് രോഗികൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ എഫ്.എൽ.ടി.സി കളിലേക്ക് മാറ്റി ചികിത്സ ഉറപ്പുവരുത്തണം.
വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവത്തോടെ ശ്രദ്ധ ചെലുത്തണം. എല്ലായിടത്തും മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തയ്യാറാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എഫ്.എൽ. ടി.സികളിലും ആംബുലൻസുകൾ ഉറപ്പു വരുത്തണമെന്നും കലക്ടർ നിർദേശിച്ചു.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ലേബർ വകുപ്പ് ഭക്ഷ്യ കിറ്റ് ഉറപ്പു വരുത്തും. പോസിറ്റീവാകുന്നവരെ പ്രത്യേകം ഡി സി സി കളിലേക്ക് മാറ്റണമെന്നും കളക്ടർ ഓർമ്മിപ്പിച്ചു. ഇവർക്ക് വേണ്ടി ക്യാമ്പുകൾ തുടങ്ങണമെന്നും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |