മലപ്പുറം: കൊവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇനി മുതൽ വൈദ്യുതി ഓഫീസുകൾ കയറിയിറങ്ങേണ്ട. കേവലം ഒരു ഫോൺ കോളിലൂടെ സേവനങ്ങൾ ലഭ്യമാക്കാം. 'സേവനം വാതിൽപ്പടിയിൽ' എന്ന പദ്ധതി തിരൂർ കെ.എസ്.ഇ.ബി സർക്കിളിന്റെ പരിധിയിൽ വരുന്ന മറ്റ് 31 സെക്ഷനുകളിൽ കൂടി മേയ് ഒന്നു മുതൽ നടപ്പിലാക്കി കഴിഞ്ഞതായി തിരൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അബ്ദുൾ കലാം അറിയിച്ചു.
പുതിയ വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. 1912 എന്ന ടോൾ ഫ്രീ നമ്പർ വഴിയും സേവനങ്ങൾ ഉറപ്പാക്കാം. കെ.എസ്.ഇ.ബി ജീവനക്കാർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് അറിയിക്കുകയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കുകയും ചെയ്യും. സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അപേക്ഷയും അനുബന്ധ രേഖകളും ബോർഡ് ജീവനക്കാർ ഉപഭോക്താവിന്റെ വീട്ടിലെത്തി കൈപ്പറ്റും. ഇതിന് ആവശ്യമായ അപേക്ഷാ ഫീസും ചെലവും ഓൺലൈനായി അടക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തുക അടയ്ക്കുന്നതോടെ ഉപഭോക്താവ് ആവശ്യപ്പെടുന്ന സേവനം വേഗത്തിൽ ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിർവഹിച്ചിരുന്നു. തിരൂർ സർക്കിളിലെ എല്ലാ സെക്ഷനുകളിലും പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആറര ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഉപഭോക്താക്കൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
പണമടയ്ക്കാൻ ഈസി
കൊവിഡ് 19ന്റെ അതിതീവ്ര വ്യാപനത്തെ തുടർന്ന് കെ. എസ്. ഇ. ബി. സെക്ഷൻ ഓഫീസുകളുടെ പരിധിയിലെ പല ഭാഗങ്ങളും കണ്ടെയ്ന്റെമെന്റ് സൊണുകളായി മാറുകയും മീറ്റർ റീഡിംഗ് എടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് സ്വന്തമായി മീറ്റർ റീഡിംഗ് എടുക്കാനുള്ള സംവിധാനം കെ.എസ്.ഇ.ബി. ഏർപ്പെടുത്തി. ഇതിനായി ഉപഭോക്താവിന് കെ. എസ്.ഇ.ബി.യിൽ നിന്നും എസ്.എം.എസ് മുഖേന ലഭിക്കുന്ന ലിങ്കിൽ മീറ്ററിന്റെ ഫോട്ടോയും മീറ്റർ റീഡിംഗ് ഉൾപ്പെടെയുള്ള വിവരങ്ങളും അപ്ലോഡ് ചെയ്ത് അയയ്ക്കാം. ഇങ്ങനെ ചെയ്യാത്തവരുടെ ഉപഭോഗത്തിന് മുൻകാലങ്ങളിൽ ചെയ്തതുപോലെ ഉപഭോഗത്തിന്റെ ശരാശരി ബിൽ നിശ്ചയിച്ച് നൽകും. ഉപഭോക്താക്കൾ ഇതുമായി സഹകരിക്കണമെന്ന് മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |