കൊല്ലം: കെ.ആർ. ഗൗരിഅമ്മയുടെ വിടവാങ്ങലിലൂടെ കശുഅണ്ടി തൊഴിലാളികൾക്ക് നഷ്ടമായത് പോറ്റമ്മയെയാണ്. അവകാശസമരങ്ങളിൽ മുന്നണിപ്പോരാളിയാവുകയും തടസവാദങ്ങളെ നിഷ്കരുണം തള്ളി കശുഅണ്ടി മേഖലയിൽ നടപ്പാക്കിയ തൊഴിലാളി സൗഹൃദ പരിഷ്‌കരണങ്ങളും ഗൗരിഅമ്മയെ തൊഴിലാളികളുടെ പ്രിയങ്കരിയാക്കി.
സ്ത്രീജനങ്ങൾ കൂടുതലായി പണിയെടുക്കുന്ന കശുഅണ്ടി മേഖലയെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാക്കി മാറ്റിയതിന് പിന്നിൽ ഗൗരിഅമ്മയുടെ നിശ്ചയദാർഢ്യവും പ്രവർത്തനമികവും എടുത്തുപറയേണ്ടതാണ്. കൊല്ലത്ത് സി.പി.എമ്മിന് അടിത്തറ കെട്ടിയൊരുക്കിയതിന് പിന്നിലും കേരളത്തിന്റെ വിപ്ളവ നായികയുടെ സംഭാവനയുണ്ട്.
1969ൽ കൊല്ലത്ത് കശുഅണ്ടി വികസന കോർപ്പറേഷൻ സ്ഥാപിക്കുന്നതിനും 1971ൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തന സജ്ജമാക്കുന്നതിനും അക്ഷീണം പ്രയ്തനിച്ചവരുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു ഗൗരിഅമ്മയുടെ സ്ഥാനം. 1987ലെ നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരിക്കുമ്പോഴാണ് ഗൗരിഅമ്മ കശുഅണ്ടി മേഖലയിൽ കുത്തക സംഭരണം നടപ്പിലാക്കുന്നത്. അന്നുവരെ കുത്തക മുതലാളികളുടെ കീഴിലായിരുന്ന കശുഅണ്ടി സംഭരണം സർക്കാർ നേരിട്ട് നടത്താൻ തുടങ്ങി. ഗൗരിഅമ്മ കൊണ്ടുവന്ന പരിഷ്കരണങ്ങൾക്കെതിരെ ഫാക്ടറികൾ അടച്ചിട്ട് മുതലാളിമാർ പ്രതിഷേധിച്ചപ്പോൾ നിരവധി തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. ഇതിനെതിരെ കൊല്ലത്തെ 36 സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ ഏറ്രെടുത്തായിരുന്നു ഗൗരിഅമ്മയുടെ മറുപടി.
കശുഅണ്ടി തൊഴിലാളികളുടെ മക്കൾക്ക് ക്ഷേമനിധിയിലൂടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വേണമെന്ന് നിർബന്ധം പിടിച്ചതും നടപ്പിലാക്കിയതും ഗൗരിഅമ്മയായിരുന്നു. ഇ.എസ്.ഐ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ മന്ത്രിയായിരുന്നിട്ടുകൂടി തൊഴിലാളികൾക്കുവേണ്ടി സമരമുഖത്തെത്താൻ ആ വിപ്ളവ നായിക വിമുഖത കാട്ടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |