SignIn
Kerala Kaumudi Online
Saturday, 20 April 2024 7.54 AM IST

കുതിരാന്‍ തുരങ്ക നിര്‍മ്മാണം അവസാനഘട്ടത്തില്‍

kuthiran

തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ലോക്ഡൗൺ കാലത്തും നിർമ്മാണം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ അനുബന്ധ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കെ.എം.സി കമ്പനിക്കാണ് പ്രവൃത്തികളുടെ ചുമതല.


കിഴക്കെ തുരങ്കത്തിന് സമീപത്തെ കല്ല് പൊട്ടിക്കൽ അവസാനഘട്ടത്തിലാണ്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള ഭാഗത്ത് ഷോർട്ട് കോൺക്രീറ്റിംഗ് ചെയ്യുന്ന ജോലികൾ വരുംദിവസങ്ങളിൽ ആരംഭിക്കും. ഇതിനായി മണ്ണ് നീക്കുന്നുണ്ട്. കിഴക്ക് ഭാഗത്തെ രണ്ടാമത്തെ തുരങ്കമുഖത്തിൽ നിന്നും റിസർവോയറിന് കുറുകെയുള്ള മേൽപ്പാലം വരെ ടാറിംഗ് പൂർത്തിയായിട്ടുണ്ട്.

ഒന്നാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണം തടസ്സപ്പെടാതിരിക്കാനാണ് പുതിയ റോഡ് നിർമ്മിച്ചത്. നിർമ്മാണ സാമഗ്രികളും ഇതുവഴി എത്തിക്കാനാകും. പടിഞ്ഞാറെ തുരങ്കത്തിന് സമീപവും പാറക്കെട്ടുകൾ പൊട്ടിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അതേസമയം,​ തുരങ്കപാത ആരംഭിക്കുന്ന ഭാഗത്ത് കൺട്രോൾ സ്‌റ്റേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാണ് തുരങ്കത്തിനുള്ളിലേക്ക് വൈദ്യുതി നിയന്ത്രിക്കുക.
2016 മേയ് 13നാണ് ദേശീയപാതയിൽ കുതിരാനിൽ തുരങ്ക നിർമ്മാണം തുടങ്ങിയത്. തുരങ്ക നിർമ്മാണം നേരത്തെ പല കാരണങ്ങൾ കൊണ്ട് വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ പ്രഗതി എന്ന കരാർ കമ്പനിയാണ് നിർമ്മാണം നടത്തിയിരുന്നത്. പിന്നീട് കെ.എം.സി തന്നെ നേരിട്ട് നിർമ്മാണം ഏറ്റെടുത്തു. തുരങ്കത്തിന്റെ മുകളിലെ പാറക്കല്ലുകൾ അടർന്ന് വീണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. തൊഴിലാളി സമരം മൂലവും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയുണ്ടായി. കുതിരാൻ തുരങ്ക നിർമ്മാണം തടസ്സപ്പെട്ടതോടെ ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

തുരങ്കപ്പാതകള്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരം

ദേശീയപാത 544ൽ കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള തുരങ്കങ്ങൾക്ക് 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരുതുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാനും പദ്ധതിയുണ്ട്. ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നെങ്കിലും ദിവസങ്ങൾക്കകം അടയ്ക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയുമായിരുന്നു.

ഉറപ്പുകള്‍ പലതും കഴിഞ്ഞു, തുരങ്കം തുറന്നില്ല

2016 ൽ നിർമ്മാണം ആരംഭിച്ച തുരങ്കങ്ങളും 2017 ഓഗസ്റ്റിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. ചീഫ് വിപ്പ് കെ. രാജൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഒരു തുരങ്കം 2021 മാർച്ചിൽ തുറന്നുകൊടുക്കുമെന്ന് കമ്പനി ഉറപ്പ് നൽകി. തുരങ്കം പൂർത്തിയാക്കാൻ 2021 മേയ് മാസം വരെ കമ്പനി കോടതിയോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ മുന്നേറുകയാണ്. 2021 മാര്‍ച്ചിനുള്ളില്‍ ഒരു തുരങ്കം തുറന്നുകൊടുക്കുമെന്നാണ് കമ്പനി ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നതെങ്കിലും പിന്നീട് മേയ് വരെ കോടതിയില്‍ സമയം ആവശ്യപ്പെട്ടു. മേയ് മാസത്തിനുള്ളില്‍ ഒരു തുരങ്കം തുറന്നുകൊടുക്കാനാകുന്ന തരത്തിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
-കെ.രാജന്‍ (എം.എല്‍.എ, ഒല്ലൂര്‍ നിയോജകമണ്ഡലം)-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.