SignIn
Kerala Kaumudi Online
Thursday, 25 April 2024 9.18 AM IST

സാമ്പ്രദായിക വഴികളെ ചോദ്യം ചെയ്ത്...

madambu
മാടമ്പ് കുഞ്ഞുകുട്ടൻ

തൃശൂർ: സാമ്പ്രദായിക വഴികളെ ചോദ്യം ചെയ്യുകയും അസ്വസ്ഥനാവുകയും ചെയ്യുന്ന മനുഷ്യന്റെ ജീവിത മുഹൂർത്തങ്ങളും പിരിമുറുക്കവുമെല്ലാം പാകപ്പെടുത്തിയതായിരുന്നു മാടമ്പിന്റെ എഴുത്തു ജീവിതം. 'അശ്വത്ഥാമാവ്' എന്ന ആദൃകൃതിയിൽ തന്നെ അത് പ്രതിഫലിക്കുന്നുണ്ട്. 'ഭ്രഷ്ടി'ന്റെ പിറവിക്കിടയാക്കിയത്, കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരമാണ്. നമ്പൂതിരി സമുദായത്തിൽ നിലവിലിരുന്ന ആചാരത്തിന്റെ ഭാഗമായ വിചാരണയും അനുബന്ധ സംഭവങ്ങളുമായിരുന്നു ഇതിവൃത്തം. ആ സംഭവം സ്ത്രീവിരുദ്ധമെന്ന് തുറന്നുപറയാതെ തന്നെ വിയോജിപ്പിന്റെ സ്വരം അദ്ദേഹം വരികളിൽ കോർത്തുവെച്ചു. ശക്തമായ സ്ത്രീകഥാപാത്രമായും താത്രിക്കുട്ടിയെ ചിലർ വിശേഷിപ്പിച്ചു. ശ്രീബുദ്ധനെ കേന്ദ്രീകരിച്ച് എഴുതിയ 'മഹാപ്രസ്ഥാനം' മാടമ്പിന് സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിക്കൊടുത്തു. മഹാത്മാഗാന്ധിയെയും ചെമ്പൈ വൈദ്യനാഥഭാഗവരെയും വി.ടി. ഭട്ടതിരിപ്പാടിനേയുമെല്ലാം അദ്ദേഹം തന്റെ കൃതികളിൽ കൊണ്ടുവന്നു. സഹധർമ്മിണിയുടെ വിയോഗദുഃഖത്താൽ എഴുതിയ 'സാവിത്രീ ദേ' ആദ്യത്തെ വിലാപനോവലെന്ന് വിശേഷിപ്പിക്കപ്പെട്ടു. സാരമേയം, ചക്കരക്കുട്ടിപ്പാറു, പോത്ത്, പുതിയ പഞ്ചതന്ത്രം, അഭിവാദയേ, ആനക്കഥകൾ, കോളനി, എന്റെ തോന്ന്യാസങ്ങൾ, ദേവഭൂമി അങ്ങനെ കുറേ കൃതികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

സാമൂഹിക ബോധത്തിന്റെ തറവാട്ടിൽ നിന്ന്


തൊട്ടുകൂടായ്മ നിലനിന്നിരുന്ന കാലത്ത് മാടമ്പ് മനയ്ക്കകത്തേക്ക് ആർക്കും കടന്നുവരാമായിരുന്നു. ആ മനയുടെ മുറിയിലിരുന്നാണ് ദേശാടനവും കരുണവും ശാന്തവുമൊക്കെ എഴുതിയത്. അതുകൊണ്ടു തന്നെ ആ സാമൂഹിക ബോധം മാടമ്പിനെ സ്വാധീനിച്ചു. കിരാലൂരിൽ നാട്ടുവഴികളിലൂടെ ആനപ്പുറമേറി നടക്കുമ്പോഴും സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും ഒപ്പം നടക്കാൻ അദ്ദേഹം പഠിച്ചു. അങ്ങനെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റായത്. വേദങ്ങളും ഇതിഹാസങ്ങളും സംസ്‌കൃതവുമെല്ലാം അറിഞ്ഞ കമ്മ്യൂണിസ്റ്റായപ്പോഴും അദ്ദേഹം കേവലമൊരു രാഷ്ട്രീയക്കാരനായില്ല. അതിനപ്പുറമുള്ള വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചു. എന്തു ചോദിച്ചാലും ആധികാരികമായി സംസാരിക്കാൻ കഴിയുമായിരുന്നു.
എന്നാൽ തന്റെ അറിവിൽ അഹങ്കാരം തരിമ്പുപോലുമുണ്ടായില്ല. കരുത്തോടെ, നെഞ്ചുറപ്പോടെ ആരുടെ മുമ്പിലും ഇഷ്ടാനിഷ്ടങ്ങളും സ്വന്തം അഭിപ്രായങ്ങളും തുറന്നു പറഞ്ഞിരുന്നു. എഴുത്തിലും സിനിമയിലുമെല്ലാം ഒറ്റയാനായിരുന്നു അദ്ദേഹം. ആരെയും കൂസാത്ത, ആരോടും പക്ഷപാതമില്ലാത്ത, ആരുടെയും പ്രലോഭനങ്ങളിൽ വീഴാത്ത കൊമ്പൻ. അതുകൊണ്ടു തന്നെ കുറേ പുരസ്‌കാരങ്ങളും ബഹുമതിപത്രങ്ങളും മാടമ്പ് മനയിലെത്തിയില്ല. ട്യൂട്ടോറിയൽ കോളജിൽ അദ്ധ്യാപകനായിരിക്കെ വിദ്യാർത്ഥികൾക്കായി നാടകങ്ങൾ എഴുതി തുടക്കമിട്ട ആ സാഹിത്യജീവിതത്തിന് ഒരു പാട് കഥകളും ചിന്തകളും ദർശനങ്ങളും ബാക്കിവെച്ചാണ് തിരശീല വീഴുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.