ഭർത്താവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ നീക്കം
കോട്ടയം: ദുരൂഹ സാഹചര്യത്തിൽ ഇടുക്കി കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) കൊലചെയ്യപ്പെട്ടിട്ട് മാസം ഒന്നുകഴിഞ്ഞു. കൊലയാളിയെ പൊലീസ് കണ്ടെത്തിയെങ്കിലും കേസുമായി ബന്ധപ്പെടുത്താൻ ശക്തമായ തെളിവുകളില്ല. അതേസമയം സംശയത്തിന്റെ നിഴലിൽ നില്ക്കുന്ന ഭർത്താവ് ജോർജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്.
നൂറിലധികം ആളുകളെ ഇതിനോടകം അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.. ജോർജിനെ പലതവണയായി 20 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ജോർജ് സംശയത്തിന്റെ നിഴലിലാണെന്ന് പൊലീസ് വ്യക്തമാക്കി.
വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ എത്തുമ്പോൾ കേസ് വിട്ടുപോവും. കൊലയാളി രക്ഷപ്പെടുകയും ചെയ്യും. കൂടാതെ കോടതിയുടെ വിമർശനം പൊലീസ് ഏറ്റുവാങ്ങേണ്ടതായും വരും. ഇതാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതെന്നാണ് അറിയുന്നത്.
കൊവിഡ് വ്യാപകമാവുകയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ കേസ് അന്വേഷണം നീണ്ടുപോവും. തത്ക്കാലം കേസ് അന്വേഷണം വേണ്ടെന്നാണ് ഉന്നതങ്ങളിൽ നിന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളതെന്ന് അറിയുന്നു. എന്നാൽ സംശയത്തിലുള്ളവർ നിരീക്ഷണത്തിൽ തന്നെയായിരിക്കും.
സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി ടിവി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സഹായം വീണ്ടും പൊലീസ് തേടിയിട്ടുണ്ട്.
പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ചിന്നമ്മയുടെ ശരീരത്തിൽ നിന്ന് കാണാതായ 4 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടില്ല. ഏപ്രിൽ എട്ടിന് പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ചിന്നമ്മയെ കിടപ്പുമുറിയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |