ന്യൂഡൽഹി: പ്രധാന താരങ്ങളുടെ അഭാവത്തിൽ ഇന്ത്യൻ പരിമിത ഓവർ ക്രിക്കറ്റ് ടീം ജൂലായിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ആര് ക്യാപ്ടനാകുമെന്ന ചർച്ചകൾ കൊഴുക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി വിരാട് കൊഹ്ലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, കെ.എൽ. രാഹുൽ തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാൽ രണ്ടാം നിരടീമിനെയാകും ഇന്ത്യ ശ്രീലങ്കയിലേക്ക് അയക്കുക. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിച്ച വെറ്റ് ബാൾ സ്പെഷ്യലിസ്റ്റുകളെ ഉൾപ്പെടുത്തി ജൂലായിൽ ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനം നടത്തുമെന്ന് അറിയിച്ചത്.
ജൂലായ് 13
മുതൽ
ജൂലായ് 13 മുതലാണ് ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനം തീരുമാനിച്ചിരിക്കുന്നത്. 27 വരെ നീളുന്ന പര്യടനത്തിൽ മൂന്ന് വീതം ട്വന്റി-20യും ഏകദിന മത്സരങ്ങളുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ജൂലായിൽ മറ്റു ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യൻ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങൾ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കൻ പര്യടനം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ഏകദിന ട്വന്റി-20 സ്പെഷ്യലിസ്റ്റുകളായിരിക്കും ടീമിലുണ്ടാവുക.
ശ്രേയസ് അയ്യർ
ഉണ്ടാകില്ല
അതേസമയം പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന ശ്രേയസ് അയ്യർക്ക് കൂടുതൽ വിശ്രമം ആവശ്യമാണെന്നും അദ്ദേഹത്തെ ലങ്കൻ പര്യടനത്തിലും പരിഗണിക്കുന്നില്ലെന്നും ബി.സി.സി.ഐ അറിയിച്ചു. ഭാവി ക്യാപ്ടനായി പരിഗണിക്കുന്ന ശ്രേയസിന്റെ കൂടി അഭാവത്തിലാണ് ലങ്കയിൽ ആര് നയിക്കുമെന്ന ചോദ്യം ഉയരുന്നത്.
ധവാനും
പാണ്ഡ്യയും
നിലവിലെ സാഹചര്യത്തിൽ സീനിയർ താരമായ ശിഖർ ധവാനേയും സൂപ്പർതാരം ഹാർദിക് പാണ്ഡ്യയേയുമാണ് ക്യാപ്ടൻ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ശ്രേയസ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തേയേ പരിഗണിക്കുമായിരുന്നുള്ളൂവെന്നും നിലവിൽ ഐ.പി.എല്ലിൽ മികച്ച ഫോമിലുള്ള ധവാനും വൈറ്റ് ബാൾ മാച്ച് വിന്നറായ ഹാർദിക് പാണ്ഡ്യയുമാണ് ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന താരങ്ങൾ എന്നും ബി.സി.സി.ഐയിലെ ഉന്നതൻ വെളിപ്പെടുത്തി. രവിശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാൽ രാഹുൽ ദ്രാവിഡായിരിക്കും പരിശീലകസ്ഥാനത്തെന്നാണ് വിവരം. മലയാളി താരം സഞ്ജു സാംസൺ , ദേവ്ദത്ത് പടിക്കൽ, പ്രിഥ്വി ഷാ, ഇഷാൻ കിഷൻ, ക്രുനാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ്, വരുൺ ചക്രവർത്തി എന്നിവരെല്ലാം ടീമിൽ ഇടം നേടിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |