ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മലയോര ജില്ലയായ ഇടുക്കിയിലെ കൊവിഡ് പ്രതിരോധത്തില്‍ ആശങ്ക. 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞുവെന്നാണ് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ ജി എം ഒ എ പറയുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.
രണ്ട് ആശുപത്രികള്‍ മാത്രമാണ് ജില്ലയില്‍ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മറ്റ് ആശുപത്രികളും കൊവിഡ് ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനമെങ്കിലും കൊവിഡിനായി മാറ്റിവെച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് കെ ജി എം ഒ എയുടെ മുന്നറിയിപ്പ്.
ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസമെങ്കിലും ഇത് ആശ്വസിക്കാനുള്ള കണക്കല്ലെന്നാണ് കെ ജി എം ഒ എ വിലയിരുത്തുന്നത്. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും. കിടക്കകളുടെ എണ്ണമടക്കം ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങള്‍ കുറവാണ്. ഇനി പുതിയ രോഗികള്‍ വരുന്ന സമയത്ത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |