കടും പച്ച നിറത്തിലുള്ള പുറം ചട്ടയിട്ട ആ ഡയറിയിൽ കണ്ണുടക്കി. അതങ്ങനെയാണ്, പച്ചനിറത്തോട് എന്നും ആഭിമുഖ്യമുണ്ട്. കണ്ണുകളുടെ ചലനവേഗങ്ങളിൽ എപ്പോഴും ഈ ഹരിതാഭം തട്ടിനിൽക്കും. ഈ നിറത്തോടുള്ള സ്നേഹം അത് പ്രകൃതിയോടുള്ളതാണ്. നാമ്പിടുന്ന കിളുന്തിലയുടെ ഇളം പച്ചമുതൽ പ്രായം കനക്കുന്നതിനനുസരിച്ച് കടുക്കുന്ന കടുംപച്ചവരെ എല്ലാം ഇഷ്ടപ്പെടുന്നു. പ്രകൃതിയുടെ കാഴ്ചകളിൽ ഏറെ തെളിയുന്നത് ഈ നിറമായതിനാലാവാം താനറിയാതെ ഇതിനെ ഇത്രമേൽ സ്നേഹിച്ചു പോയത്
ഈ മണൽക്കാട്ടിലെ കോൺക്രീറ്റ് കൂടാരത്തിലെ ശീതളിമയുള്ള ഇളം തണുപ്പിൽ കട്ടിച്ചില്ലുകളുടെ മറവുകളിൽ ഇരിക്കുമ്പോഴും വെറുതെ കണ്ണുകൾ ചുറ്റും പരതും. എവിടെയെങ്കിലും ഒരു ഇലത്തുമ്പിന്റെ ഇളം നിറം കാണുവാനാവുമോ? മണൽത്തരികളെപ്പോലും കാണുവാനാവാത്ത വിധത്തിൽ നിരത്തിയിട്ട കാറുകളും കറുകനാമ്പുപോലും മുള പൊട്ടാത്തവിധത്തിൽ ഇഷ്ടികകകൾ പതിപ്പിച്ച് പച്ചപ്പിനെ അകറ്റിയ നടപ്പാതകളും മാത്രം...
എങ്കിലും വീണ്ടും വീണ്ടും പരതും. എവിടെയെങ്കിലും ഒരു കാഴ്ച മനോഞ്ജമായ ആ ഹരിതത്തിന്റെ...
ഉണർന്നെണീറ്റപ്പോൾ താനിറങ്ങിയതാണ്. ഇനി ഉറക്കം വരുമ്പോൾ തിരികെ പോകും, ഇതാണ് തന്റെ ദിനചര്യ. രാവിലെ ആറുമണിക്ക് റെസ്റ്റാറന്റ് തുറക്കും. രാത്രിയിൽ പന്ത്രണ്ടുമണിയാവും അതടക്കാൻ. അവിടെ തനിക്കിരിക്കാൻ പറ്റാവുന്ന സമയത്തോളം താനവിടെയുണ്ടാവും. പരിചിതമായ മുഖങ്ങൾ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഓരോ
ആളിനോടും കുശലം പറഞ്ഞുകൊണ്ട് സമയം പോകുന്നതറിയാതെ... കാലത്തിന്റെ യാത്രയിൽ നഷ്ടപ്പെടുന്ന ഓരോ നാഴികയും പിന്നിട്ടു കഴിഞ്ഞതാണ് എന്ന ഉത്തമബോദ്ധ്യത്തോടെ.
ഇനിയും തിരിച്ചു വരാനാവാത്ത ആ സമയത്തെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് വരാനിരിക്കുന്ന സമയത്തെപ്പറ്റി ചിന്തിക്കും. പ്രായം കൂടുന്നതറിയാതെ ലിഖിതമാക്കപ്പെട്ട ദിനങ്ങൾ ഓരോന്ന് വെട്ടിക്കുറച്ചുകൊണ്ട് യാത്ര തുടരുന്നു.....
കൗണ്ടറിന്റെ മുമ്പിൽ അടുക്കിവച്ച ഡയറിയിലൂടെ കൈവിരലോടിച്ചു, പുറം ചട്ടയിലെ അക്ഷരങ്ങളെ നോക്കി മന്ദഹസിച്ചു. ആ പേര് മനസിനെ നിറക്കുന്നു, വർഷങ്ങളുടെ യാത്രകളിൽ ചാർത്തിവയ്ക്കപ്പെട്ട നാമം ഒരിക്കലൂടെ താൻ ഉറ്റു നോക്കി.
ആ അക്ഷരവടിവിനെ തൊട്ടുതലോടി. ഇടതു കൈ കൊണ്ട് പുറം ചട്ടമറിച്ച് ഉള്ളിലെ കറുത്ത വരകളുള്ള വെളുത്ത കടലാസിൽ വലം കൈയ്യമർത്തി കുറച്ചു നേരം വച്ചു. പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഇത് നിറയെ.
പിന്നിട്ട മഹാമാരിയുടെ കാലത്തിലെ കറുത്ത അദ്ധ്യായങ്ങൾ അയവിറക്കി ഒരു വേള മൂകമായി ഇരുന്നു
എന്തായിരുന്നു ആ യാത്ര. കെട്ടിപ്പിടിച്ച് തൊട്ടുരുമ്മി കാഴ്ചകളിൽ ആലിംഗനങ്ങൾ നൽകി സൗഹൃദം പുതുക്കിയിരുന്ന കാലം. കൈകളിൽ മുത്തം കൊടുത്തു സ്വീകരിക്കുന്നു ശിരസിൽ ചുംബനങ്ങളർപ്പിച്ച് ആശ്വസിപ്പിക്കുന്ന പാദങ്ങളിൽ നെറ്റിത്തടമമർത്തി നമസ്കരിക്കുന്നു.
എന്തെല്ലാം തരത്തിലൂടെയുള്ള സ്വീകരിക്കലുകളായിരുന്നു മനുഷ്യൻ പുലർത്തിപ്പൊന്നത്. അവൻ തന്നെ എന്നും കണ്ടെത്താൻ പരിശ്രമിക്കുമായിരുന്നു ഇഴുകിച്ചെരലുകളുടെ പുതിയ മാർഗങ്ങൾ. ഇന്നോ ചുണ്ടും മൂക്കും മറച്ചുകെട്ടിയ മുഖാവരണത്തിലൂടെ മനുഷ്യനെ നോക്കിക്കണ്ട് പരസ്പരസ്പർശനത്തിനുള്ള വേളകൾ പോലുമൊരുക്കാതെ അകലങ്ങളിൽ നിന്നും സൗഹൃദം ഒരുക്കുന്നു. മനുഷ്യന്റെ ഇഴുകിച്ചേരലുകൾക്ക് പ്രകൃതി ഒരുക്കിയ കടിഞ്ഞാണാവും ഒരു പക്ഷേ ഇതെല്ലാം. മനുഷ്യന്റെ ഒന്നിക്കലുകളോരോന്നും പ്രകൃതിയുടെ വിനാശത്തിന് വഴിയൊരുക്കാനുള്ള വേഗതയാണെന്ന തിരിച്ചറിവ് ഭൂമിക്കു പോലുമുണ്ടായി. ഓരോ സ്പർശനങ്ങൾക്കും അവസാനം സാനിട്ടറുകൾ തുള്ളിവീഴ്ത്തി അമർത്തിതുടച്ചടുക്കുന്നതു കാണുമ്പോൾ ഉള്ളിൽ തോന്നും. മനുഷ്യൻ എത്ര നിസാരൻ...
സ്പർശനത്തിലെ കൈ തുടക്കലുകൾ കുറച്ചു കാലത്തിനു മുമ്പായിരുന്നെങ്കിലോ? ഞാനെന്താ ഒരു കുഷ്ഠരോഗിയോ എന്ന് ചിന്തിച്ച് അസഹിഷ്ണുതയോടെ ഒരു നോട്ടമെറിഞ്ഞ് ആ സൗഹൃദം പോലും അവസാനിപ്പിച്ചേക്കുന്ന ചിന്തകൾ കൂടു വച്ചേനേ.
കട്ടിയുള്ള പുറം താളിലെ വർണചിത്രങ്ങളുടെ രൂപത്തിൽ തെളിഞ്ഞെത്തുന്ന ആഹാരത്തിന്റെ കാഴ്ചകൾ. വർണങ്ങൾ പൊലിപ്പിച്ചെടുത്തതു കണ്ടപ്പോൾ ഏറെ ഹൃദ്യമായി തോന്നി. അറിയാതെ ഉള്ളിൽ ആഗ്രഹത്തിന്റെ നാമ്പുകൾ തളിരിട്ടു വീണ്ടും ഇതളുകൾ മറിച്ചു. എഴുതിമുഷിഞ്ഞുതുടങ്ങിയ കടലാസുകൾ വർഷങ്ങളുടെ അകലത്തിൽ മങ്ങിതുടങ്ങി.
അക്ഷരങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു. തന്റെ ഉരുണ്ട കൈയ്യക്ഷരത്തിൽ ഏഴുതിപ്പിടിപ്പിച്ച അക്ഷരങ്ങൾ ജീവനില്ലാത്ത ആ അക്ഷരങ്ങളുടെ ചിത്രങ്ങളെ കൂട്ടി വായിച്ചെടുക്കുവാൻ ശ്രമിച്ചു. ഹരികുമാർ... ആ അഞ്ചക്ഷരം
വായിച്ചുകഴിഞ്ഞപ്പോൾ ഒരു പ്രസന്നനായ മനുഷ്യന്റെ മുഖം മനസിൽ തെളിഞ്ഞു വന്നു...
നല്ല തടിച്ച് ഉയരമുള്ള ഷേവ് ചെയ്ത് വൃത്തിയായ മുഖത്തോടുകൂടി ഒരു നല്ല മനുഷ്യൻ. എന്നും നല്ല വടിവൊത്ത വസ്ത്രങ്ങൾ മാത്രം ധരിച്ച് താൻ കണ്ടിട്ടുള്ള ഒരു രൂപം. ഓർമ്മയിൽ തെളിഞ്ഞു വന്നു. താഴെ കുറെ അക്കങ്ങളുടെ കണക്കുകൾ എഴുതിയിട്ടുണ്ട് വെട്ടും തിരുത്തലുകളുമൊക്കെയായി. അതിൽ നോക്കുമ്പോൾ ഒരു ശൂന്യതയുടെ ചിത്രം മാത്രമാണ് തെളിഞ്ഞു നിന്നത്
അക്കങ്ങൾ മനുഷ്യനെ ഭയപ്പെടുത്തുന്ന രൂപങ്ങളായാണ് ഓരോ അക്കവും കൂടിച്ചേർക്കുന്നത്. ഒന്നുകിൽ അവൻ കൊടുക്കാനുള്ളതിന്റെ ബാക്കി പത്രമോ കിട്ടാനുള്ളതിന്റെ പെരുപ്പിക്കലുകളോ ഒക്കെ ആവും.
എന്തുതന്നെയായാലും അക്കങ്ങൾ ചേർത്തലയുമ്പോൾ അതിൽ ലാഭനഷ്ടങ്ങളുടെ മ്ളേച്ഛത തന്നെ നിഴലിച്ചു നിൽക്കും. അതുകൊണ്ട് തന്നെ കണക്കുകളിൽ തന്റെ കണ്ണുകൾ ഉടക്കി നിൽക്കില്ല. അക്ഷരങ്ങളുടെ സൗമ്യതയാണ്
അക്കങ്ങളുടെ തൻപോരിമയേക്കാൾ തനിക്കിഷ്ടം. ആ അക്ഷരങ്ങളുടെ വടിവിൽ ഒന്നു കൂടി കണ്ണുകൾ ഉടക്കി നിന്നു വിരിഞ്ഞ നെറ്റിത്തടത്തിന്റെ ഗാംഭീര്യമുള്ള മുഖം ഉൾത്തടങ്ങളിൽ നിറയുന്നു.
''എന്താ പേര്?""
ഏകദേശം പതിനൊന്നു വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം സന്ധ്യയിൽ തന്റെ സ്ഥാപനത്തിന്റെ കൗണ്ടറിലേക്കു നോക്കി ഒരു ചോദ്യം. കുനിഞ്ഞിരിക്കുകയായിരുന്ന താൻ തലയുയർത്തി ഒന്നു നോക്കി. നല്ല തെളിച്ചമുള്ള മുഖം
ആ മുഖത്തേക്ക് നോക്കിയപ്പോൾ തന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി തളംകെട്ടി. പ്രസന്നമായ മുഖത്തോടുകൂടി താൻ പറഞ്ഞു
''ബിനു....""
''ഈ വഴിയിൽ ഒരു നല്ല മലയാളി റെസ്റ്റാറന്റ് ഉണ്ടെന്ന് പലരും എന്നോട് പറഞ്ഞു. അങ്ങനെ തിരക്കിയിറങ്ങിയതാണ് ഞാൻ. കണ്ടപ്പോൾ സന്തോഷം തോന്നി. ഒന്നു പരിചയപ്പെടാം ഏന്നു കരുതി ചോദിച്ചതാ....""
''സന്തോഷം പരിചയപ്പെട്ടതിൽ. ചേട്ടന്റെ പേരെന്താ?""
ഞാൻ ചോദിച്ചു..
''ഞാൻ ഹരികുമാർ. പെരുമ്പാവൂരാണ് വീട്.""
''ഇവിടെ ഒരു വാട്ടർടാങ്ക് മാനുഫാക്ടറിഗ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലിനോക്കുന്നു.""
ഒറ്റ ഉത്തരത്തിൽ തന്നെ സാധാരണ ഒരു പ്രവാസി എന്തൊക്കെയാണോ അറിയാൻ ആഗ്രഹിക്കുന്നത് അതെല്ലാം വീണ്ടുമൊരു ചോദ്യത്തിന്റെ അകമ്പടിയില്ലാതെ തന്നെ പറഞ്ഞു.
കേട്ടപ്പോൾ സന്തോഷം തോന്നി.
''മോനേ ഒരു ചായ കൊടുക്ക്...""
അടുത്തു നിന്ന പയ്യനെ നോക്കി ഞാൻ പറഞ്ഞു....
''മധുരം വേണ്ട...""
വീണ്ടുമൊരു ചോദ്യത്തിന് കാത്തുനിൽക്കാതെ അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു....
പയ്യൻ അകത്തേക്ക് പോയി.
''ഞങ്ങൾ ഇവിടെ ഒരു സാംസ്കാരിക സമിതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾക്ക് ഇടയ്ക്കിടക്ക് ഒന്നു കൂടാൻ പറ്റുന്ന ഒരു ഹാൾ ഇവിടെയുണ്ടെന്ന് ഒരാൾ പറഞ്ഞു. അത് കേട്ട് ഞാനിറങ്ങിയതാണ്.""
കൗണ്ടറിലെ കസേരയിൽ നിന്നും എഴുന്നേറ്റു നിന്നു.
''അതേ... പാർട്ടി ഹാൾ ഉണ്ട്.""
മുകളിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
''50 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ.""
ഒരു ചെറുചിരിയോടെ അദ്ദേഹം അരികിലുണ്ടായിരുന്ന കോണിപ്പടികളിലേക്ക് നീങ്ങി. ആ പടികൾ കയറി മുകൾ വശത്ത് ഒന്നു കറങ്ങിത്തിരിഞ്ഞ് വന്ന് എന്നോട് പറഞ്ഞു.
''കൊള്ളാം. ഞങ്ങൾക്ക് പറ്റിയ ഹാൾ.""
സന്തോഷത്തോടെ എന്റെ അരികിലെക്ക് അദ്ദേഹം വന്നു.
അപ്പോഴെക്കും വെയ്റ്റർ പയ്യൻ ചായയുമായി അദ്ദേഹത്തിന്റെ അടുത്തെത്തി. ആ ചായ ഭവ്യതയോടുകൂടി കൊടുത്തു.
ഒരു കൈയ്യിൽ പിടിച്ചെടുത്ത ചായ ചുണ്ടിനോട് അടുപ്പിച്ച് ഒന്ന് ഊതി ആവിപറപ്പിച്ച് അദ്ദേഹം നിന്നു.
''ബിനു.... ചായയുടെ ഈ ആവി മുഖത്തെക്ക് അടിക്കുമ്പോൾ എന്ത് മനോഹരമായ മണമാണുള്ളത്.""
ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് നിന്നു.
''തിളച്ചുവെന്ത പാലിന്റെയും അലിഞ്ഞ പഞ്ചസാരയുടെയും ഇഴുകിയ തെയിലയുടെയും ആസ്വാദകരമായ ഗന്ധം.""
ആ ചായ മൊത്തികുടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.....
''ബിനുവിന്റെ മുഖത്ത് ഒരു ശാന്തത കളിയാടുന്നുണ്ടല്ലോ. ഇത് ഒരു കച്ചവടക്കാരന്റെയല്ല.....""
അദ്ദേഹം നിറുത്താതെ പറഞ്ഞു.....''കച്ചവടക്കാരന്റെ ആർത്തി തന്റെ കണ്ണുകളിൽ ഒട്ടും കാണാൻ കഴിയുന്നില്ല. കഴിയുന്നത് മനുഷ്യത്വത്തിന്റെയും
കലയുടെയും ഒരു നിതാന്തശാന്തതയാണ്. ഒരു മനുഷ്യൻ താൻ ഒരു വാക്കു പോലും പറയാതെ തന്നെക്കുറിച്ചുള്ള ഒരു ചിത്രം തന്നെ ഒറ്റനോട്ടത്തിൽ തെളിയിച്ചെടുത്തിരിക്കുന്നു. അദ്ദേഹത്തെ നോക്കി ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് താൻ നിന്നു.
''ബിനു....ഇത് ഒരു വേറിട്ട ലോകമാണ്. പ്രവാസം..... പരസ്പരം മനസിലാക്കലുകൾ ചുരുക്കി അവനവനിലേക്ക് മാത്രം ചുരുങ്ങി ഊണും ഉറക്കവും നൻമയും ഒക്കെ നഷ്ടപ്പെടുത്തി. ബാങ്കുകളിൽ കുമിഞ്ഞുകൂടുന്ന അക്കങ്ങളുടെ പെരുപ്പിക്കലുകളെ മാത്രം കാത്തിരിക്കുന്ന പൊയ്മുഖങ്ങളുടെ പ്രവാസലോകം.""
ചായ ഊതികുടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.....
വാക്കുകളിൽ തിളങ്ങിയ ചിരപരിചിതത്വം തന്റെ മനസിലേക്ക് ആഴ്ന്നിറങ്ങി.....
''ബിനു... നമുക്കിനിയും കാണണം.""
കാലിയായ ചായക്കപ്പ് ടേബിളിന്റെ പുറത്തു വച്ച് അദ്ദേഹം കൈ നീട്ടി പോക്കറ്റിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് ഏടുത്ത് തന്റെ കയ്യിലേക്ക് തന്നു. താൻ അതിലേക്ക് നോക്കി. ബന്ധപ്പെടുത്തലുകളുടെ ഒരു കണ്ണി പരസ്പരം വിളിപ്പുറത്തുണ്ടാകുവാൻ നിരത്തിവച്ച അക്കങ്ങളുടെ ചിത്രക്കൂട്ടുകൾ.
''ഇന്ന് സേവനത്തിന്റെ ഒരു മീറ്റിംഗുണ്ട്...""
അതും പറഞ്ഞുകൊണ്ട് തനിക്ക് കൈയ്യും തന്ന് അദ്ദേഹം പുറത്തേക്കിറങ്ങി കാറിന്റെയടുത്തേക്ക് നടന്നു. എവിടെ നിന്നോ കയറി വന്ന് പരിചിതനായി കുറച്ചു വാക്കുകൾ ഉരിയാടി പിന്തിരിഞ്ഞു പോയി..
പക്ഷേ അപ്പോഴെക്കും ആ മുഖം എന്റെ മനസിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു. ഒരു സൗഹൃദത്തിനു കൂടി തിരി തെളിഞ്ഞു.
ദിവസേന എത്രയെത്ര മുഖങ്ങൾ കാണുന്നു, ഒരു പുഞ്ചിരിയിലൊതുങ്ങി മറവിയിലാണ്ടു പോവുന്ന വദനങ്ങൾ.
അതിൽ നിന്നും വിഭിന്നമായി ഈ മുഖം തന്റെ ഉള്ളിലേക്ക് കയറിക്കഴിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ വരവുകൾ പതിവായി.
വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊപ്പം എത്തി ചുടു ചായ കുടിക്കുന്ന ശീലം പലവുരുവായി. പിന്നീട് എന്നോ ഒരിക്കൽ തന്റെ ടേബിളിൽ കിടന്ന ഡയറിയെടുത്ത് അതിന്റെ ആദ്യപേജിൽ സ്വന്തം പേരെഴുതിക്കൊണ്ട് തന്നോട് പറഞ്ഞു...
''ബിനു ഇതിവിടെ കിടക്കട്ടെ... ചില്ലറയില്ലാതെ വരുമ്പോൾ ധൈര്യമായി എഴുതി വയ്ക്കാലോ.""
സന്തോഷത്തോടെ താനതു കേട്ടു നിന്നു. ഇടക്കെപ്പോഴോ അതിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായി. ഒപ്പം സേവനതല്പരരായ ഒട്ടേറെ സാംസ്കാരിക പ്രവർത്തകരെ തനിക്കു പരിചിതപ്പെടുത്താനും മറന്നില്ല. ഒരു ഇടവേളയിൽ അദ്ദേഹത്തെ കാണുവാനില്ലായിരുന്നു. കുറേ നാളുകൾക്കു ശേഷം വീണ്ടും ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം എന്റെ അരികിലെത്തി. വളരെ ക്ഷീണിതനായിരുന്നു
''ബിനു അൽപ്പം ചികിത്സകളുമൊക്കെയായി നാട്ടിലായിരുന്നു. ശരീരത്തിനുള്ളിൽ പരിക്കുകൾ ഏറെയുണ്ട്. മൂന്നു ബ്ളോക്കുകളുണ്ട്. ആൻജിയോപ്ളാസ്റ്റി കഴിഞ്ഞു. ഇപ്പോൾ കുറച്ചു വിശ്രമത്തിലാണ്.""
മിതമായ ശബ്ദത്തിൽ ഇത്രയും പറഞ്ഞ് ഒരു സുലൈമാനിയും വാങ്ങി അദ്ദേഹം വണ്ടിയിലേക്ക് നടന്നു.
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മഹാമാരിയായ കൊവിഡ് വാർത്തകൾ ചൈനയും കടന്ന് അറബിനാട്ടിലേക്ക് എത്തിതുടങ്ങി. വാർത്തകൾ അതിവിപുലമായ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതു കേട്ട് മനുഷ്യസമൂഹത്തിന്റെ മനസിൽ ഭയത്തിന്റെ വേലിയേറ്റങ്ങളുണ്ടായി. ചൈനയിൽ ആളുകളെ ഓടിച്ച് നെറ്റിട്ട് പിടിച്ച് വാഹനത്തിൽ കയറ്റുന്ന ഭീകരദൃശ്യങ്ങൾ കണ്ട് മനുഷ്യമനസാക്ഷി മരവിച്ചു കൊണ്ടിരുന്നു. ആനന്ദമായ അകലങ്ങളുടെ വൃതിയാനത്തിൽ ആകാശയാത്ര ഒരു ഇടത്തിൽ നിന്നും മറ്റൊരു ഇടത്തിലെക്ക് മനുഷുനൊപ്പം മഹാമാരിയെയും വഹിച്ചു യാത്ര തുടങ്ങി. വിമാനമിറങ്ങിയ ഏതോ ഒന്നിൽ നിന്നും രണ്ടായി നാലായി അത് പടരാൻ തുടങ്ങി. ഒരു തീപ്പൊരി വീണ് അത് ആളിക്കത്തി പടർന്നു പോകുന്നപോലെ കൊറോണ രോഗികളുടെ എണ്ണവും കൂടി. ആളുകൾ മുഖാവരണത്തിന് നേട്ടോട്ടമോടി. സാനിറ്റൈസറുകൾ മാർക്കറ്റിൽ കിട്ടാതെയായി
നാലാൾ കൂടുന്നിടത്തുനിന്ന് മനുഷ്യൻ ഉൾവലിയാൽ തുടങ്ങി. വീടിനുള്ളിൽ ഒതുങ്ങി ഭയപ്പാടോടുകൂടി മനുഷ്യനെ നോക്കി.
സൗഹൃദസന്ദർശനങ്ങൾ ഇല്ലാതെയായി. ഓരോ സുഹൃത്തിനെയും ആശങ്കയോടുകൂടി നിരീക്ഷിച്ചു. കുറച്ചു രാവുകൾ ഇരുണ്ടു വെളുത്തപ്പോഴെക്കും മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാവുന്നിടത്തുനിന്ന് ഏത്രയോ അകലത്തിലെക്ക് പോയി ക്കഴിഞ്ഞു. ക്രമേണ രാജ്യം ലോക്ക്ഡൗണിന്റെ പിടിയിലായി. വിമാനയാത്രകൾ ഇല്ലാതെയായപ്പോൾ പ്രവാസികളുടെ മനസു പോലും പിടിച്ചു കെട്ടപ്പെട്ടു. ഏതോ വിപത്തിനെ കണ്ടു ഭയന്ന മനുഷ്യൻ. തന്റെ കുടുംബത്തിലേക്കു മടങ്ങിയെത്താൻ മനസുകൊണ്ട് ആഗ്രഹിച്ച് ഏകാന്തന്തയുടെ മുരടിപ്പിനെ ആശ്ളേഷിച്ചു. എട്ടുമണിക്കുള്ളിൽ നിരത്തുകളിൽ നിന്ന് വാഹനങ്ങളും മനുഷ്യരും അന്യമാക്കപ്പെട്ടു. പ്രഭാതത്തിൽ പുറത്തേക്ക് നോക്കി
വെയിലിന് തപം കൂടുന്നതു കണ്ട് അക്ഷോഭ്യനായി നിന്നു. ഒന്നും ചെയ്യുവാനില്ലാതെ നിസംഗനായി....
കിച്ചണിലെ കണ്ണാടി ജനലുകളിലൂടെ അങ്ങകലെ ബുർജ് ഖലീഫയുടെ വെട്ടിത്തിളങ്ങുന്ന രൂപം അവ്യക്തമായി കാണാം....
മനുഷ്യന്റെ പോയ കാലത്തിലെ പകിട്ടുകളെ ഓർത്ത് ചുറ്റിവരിയപ്പെട്ട പ്രവാസത്തിന്റെ ഏകാന്തതയെ കൂട്ടിനിരുത്തി അവൻ കഴിഞ്ഞു ഏകദേശം മൂന്നുമാസത്തോളം നീണ്ടുനിന്ന ലോക്ക് ഡൗൺ കാലം....
ഇടയിലെപ്പൊഴെങ്കിലും ഒരു കോൾ വരും. കരുണയുടെ കരതലം അനിവാര്യമായ ആരെങ്കിലും ആശയോടെ ഉറ്റുനോക്കുന്നതാവാം. അപ്പോൾ ഒപ്പമുള്ള സാംസ്കാരിക പ്രവർത്തരോടൊപ്പം കൊവിഡിനെ തൃണവത്ഗണിച്ചുകൊണ്ട് പടിയിറങ്ങും. ഒരു ദിവസം ഉച്ച കഴിഞ്ഞ് ഒന്നും ചെയ്യുവാനില്ലാതെ മടുത്ത് ടിവിയും നോക്കിക്കിടന്നു....
പെട്ടെന്ന് സ്ക്രോളിംഗ് ന്യൂസിൽ തെന്നി നീങ്ങിക്കൊണ്ടിരുന്ന അക്ഷരങ്ങൾ കൂട്ടിച്ചേർത്തപ്പോൾ അവിടെ ഒരു മനുഷ്യമുഖം തെളിഞ്ഞു വന്നു. അക്ഷരങ്ങളുടെ മനുഷ്യരൂപം ഒരിക്കലൂടെയെത്തി. ഹരികുമാർ 56 വയസ്. ദുബായ് ഹോസ്പിറ്റലിൽ അസുഖബാധിതനായി മരണപ്പെട്ടു. പെരുമ്പാവൂർ സ്വദേശി അജ്മാനിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലിനോക്കുന്നു
പെട്ടെന്ന് ഹരിയേട്ടന്റെ മുഖം മനസിൽ തെളിഞ്ഞെങ്കിലും ഒന്നു ചിന്തിച്ചു പോയി മറ്റെതെങ്കിലും ഹരിയായിരിക്കുമോ?....
അതാവാം. എന്നാലും പെരുമ്പാവൂരുകാരൻ ഹരി. ഞാൻ അരികിലിരുന്ന ഫോണെടുത്ത് സേവനത്തിലെ സുഗദേട്ടന്റെ നമ്പർ പരതി. ഒന്നിച്ചു സംഘടനാപ്രവർത്തനം നടത്തുന്നവരാണ് അപ്പോൾ അറിയാതെയിരിക്കുമോ.....
സുഗദേട്ടനിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു കൂടുതല്ലെന്നും പറയാതെ അദ്ദേഹം ഫോൺവെച്ചു.....
ഏറെ ആകാംക്ഷയോടെ ഞാൻ സുരേഷേട്ടനെ വിളിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്.
''ബിനു... അദ്ദേഹം രോഗബാധിതനായി കുറച്ചു ദിവസം കിടന്നു. ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ കിഡ്നിരണ്ടും രോഗാതുരമായി....""
കേട്ടപ്പോൾ ആകെ സങ്കടം തോന്നി ജീവിത കാലം മുഴുവൻ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് അവസാനം അരികിൽ ആരോരുമില്ലാതെ അനന്തതയിൽ ജീവൻ പരതുന്ന ഒരു നിലാപ്പക്ഷിയെപ്പോലെ അദ്ദേഹം അകലങ്ങളിൽ നിന്ന് അകലങ്ങളിലേക്ക് യാത്രയായി.
ആദ്യത്തെ താളു മറിച്ചപ്പോൾ തന്നെ അണപൊട്ടിയ സങ്കടം ആരുമറിയാതിരിക്കുവാൻ തന്റെ കണക്കുപുസ്തകം അടച്ചു വച്ച് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |