ടെൽ അവീവ്: ഇസ്രയേൽ - പാലസ്തീൻ സംഘർഷം സങ്കീർണമാകുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുപ്പെടെ 43 ആയി. 220 പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു
2014ന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗാസയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി ഇസ്രയേൽ തകർത്തു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ സ്ഥാപനങ്ങൾ, ഡെന്റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്. ഇത് കൂടാതെ ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന 13 നില കെട്ടിടവും ഹെബ്രോണിലെ പാലസ്തീനികളുടെ അൽഫവാർ അഭയാർത്ഥി ക്യാമ്പും ഇസ്രയേൽ തകർത്തു. ഹമാസിന്‍റെ പ്രധാന ഓഫിസ് തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തെക്കൻ മേഖലയിൽ ഇസ്രയേൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചു. ലോദ് നഗരത്തിൽ ചൊവ്വാഴ്‌ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനും ഗാസയിൽ ഹമാസിനും രാഷ്ട്രീയ മേല്‍ക്കൈ നേടാനാണ് ഇപ്പോഴത്തെ സംഘർഷങ്ങളെന്നും വിമർശനമുണ്ട്.
അതേസമയം, ജറുസലേമിൽ ഇതുവരെ 700ലേറെ പാലസ്തീനികൾ പരിക്കേറ്റ് ചികിത്സയിലാണ്. ടെൽഅവീവിലും ബീർഷെബയിലും ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങൾ പാലസ്തീനും നടത്തി.പള്ളിക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം നിറുത്തില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
@സമവായത്തിന് ശ്രമിച്ച് യു.എൻ
ഐക്യാരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സ്ഥിതിഗതികൾ യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്നും യു.എൻ മിഡിൽ ഈസ്റ്റ് സമാധാന ദൂതൻ ടോർ വെന്നേസ്‌ലൻഡ് ട്വീറ്റ് ചെയ്തു. സേനാപിന്മാറ്റത്തിന് ഇരുരാജ്യങ്ങളുടെയും നേതാക്കന്മാർ ഉത്തരവാദിത്വമേൽക്കണം. യുദ്ധത്തിന്റെ പരിണിതഫലം സാധാരണക്കാരാണ് അനുഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലേക്ക് മാദ്ധ്യമപ്രവർത്തർക്ക്
പ്രവേശനം വിലക്കി ഇസ്രയേൽ
കിഴക്കൻ ജറുസലേമിൽ തുടരുന്ന പൊലീസ് ഭീകരത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിദേശ മാദ്ധ്യമപ്രവർത്തകരെ വിലക്കി ഇസ്രയേൽ. പൗരന്മാർ ഫലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഏക ചെക് പോയിന്‍റാണ് എറിസ്.എറിസ് ചെക് പോയിന്റ് വഴി പാലസ്തീനിലെ ഗാസ മുനമ്പിലേക്ക് വിദേശ മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനാണ് വിലക്ക്. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തന്റെ ക്രോസിംഗ് പോയിന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
.
ശൈഖ് ജർറാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ പാലസ്തീനികളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചാണ് അൽ അഖ്സ പള്ളിയിൽ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്.
തുടർന്ന്, ഇവർക്കെതിരെ ഇസ്രയേൽ പൊലീസ് ആക്രമണം അഴിച്ചു വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |