കോട്ടയം: ലോക്ക് ഡൗണിൽ കാലിവരവ് നിലച്ചതോടെ ജില്ലയിൽ മാട്ടിറച്ചി വിൽപ്പന കൂപ്പുകുത്തി. റംസാൻ ദിനത്തിൽ ജില്ലയിൽ ആവശ്യത്തിനുള്ള ബീഫിനും ക്ഷാമമാണ്. വരുദിവസങ്ങളിൽ ബീഫിന് ദൗർലഭ്യം നേരിടുമെന്ന് വ്യാപാരികൾ പറയുന്നു.
ലോക്ക് ഡൗണിനെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ കാലിവരവ് പത്ത് ശതമാനമായി ചുരുങ്ങി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചന്തകൾ കൂട്ടത്തോടെ അടച്ചതാണ് പ്രധാന പ്രതിസന്ധി. ഹോട്ടലുകൾ കാര്യമായി തുറക്കുന്നില്ലെങ്കിലും ആളുകൾ വീട്ടിലുള്ളതിനാൽ ബീഫിന് ഡിമാൻഡും കൂടി.
ആന്ധ്ര, ഒഡീഷ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്തേയ്ക്കു കന്നുകാലികൾ കൂടുതലായി വരുന്നത്. കർണാടകത്തിലും തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ പ്രതിസന്ധി രൂക്ഷമായി. കൊവിഡ് വ്യാപനമുണ്ടായാൽ ആദ്യം അടയ്ക്കുന്നതു കന്നുകാലി ചന്തകളാണ്.
റംസാൻ പ്രാണിച്ച് ചാകര പ്രതീക്ഷിച്ച വ്യാപാരികളും നിരാശയിലായി. ഇപ്പോൾ സ്വന്തംനിലയിൽ വീടുകളിൽ നിന്ന് കാലികളെ എത്തിക്കുകയാണ് പലരും. എന്നാൽ യാത്രാ ബുദ്ധിമുട്ട് അടക്കമുള്ള പ്രശ്നം ഇവരെ വലയ്ക്കുന്നു.
50 ലോഡുപോലുമില്ല
സംസ്ഥാനത്തെ എൺപതോളം ചന്തകളിലേക്ക് 400 ലോഡ് കാലികളെയാണ് ഓരോ ആഴ്ചയും എത്തിച്ചിരുന്നത്. പെരുന്നാൾ സീസണിൽ 600 ലോഡ് വരെയെത്തുമായിരുന്നു. എന്നാലിപ്പോൾ 50 ലോഡ് പോലും എത്തുന്നില്ല. ആദ്യ ലോക്ക് ഡൗണിന് ശേഷം കന്നുകാലി വരവ് കുറഞ്ഞിരുന്നെങ്കിലും ക്രിസ്മസോടെയാണ് സാധാരണ നിലയിലായത്. ഇതിനിടെയാണ് വീണ്ടും കൊവിഡ് പണി തന്നത്.
'' കാലിച്ചന്തകൾ ആദ്യം അടയ്ക്കുമ്പോൾ അതിനേക്കാൾ ആളു കൂടുന്ന മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ പ്രവർത്തിക്കുന്നതിന് അനുമതി കൊടുക്കുന്നത് വിവേചനമാണ്. കാലിവരവ് നിലച്ചത് ബീഫിന് വിലകൂടുന്നതിന് കാരണമാകും''-
സലീം, മീറ്റ് ഇൻഡസ്ട്രിയൽ വെൽഫയർ അസോ. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |