തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെെകിപ്പിക്കുന്നത് ജ്യോത്സ്യന്റെ നിർദേശ പ്രകാരമാണെന്ന് ആരോപിച്ചുകൊണ്ടുളള വാർത്ത പങ്കുവച്ച് മുസ്ലീം ലീഗ് നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ബി.ജെ.പി മുഖപത്രത്തിൽ വന്ന വാർത്തയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും എന്റെ പിണറായീ എന്ന തലക്കെട്ടോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
മേയ് 17 വരെ സർക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തിൽ ദോഷങ്ങൾ ഉണ്ടെന്നും ഈ കാലയളവിൽ അധികാരമേറ്റാൽ മന്ത്രി സഭ കാലാവധി പൂർത്തിയാക്കില്ലെന്നുമാണ് ജ്യോത്സ്യന്റെ വിധി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞ ജ്യോത്സ്യൻ ആണ് അധികാരമേൽക്കാനുളള തീയതിയും സമയവും കുറിച്ചതെന്നും ബി.ജെ.പി മുഖപത്രത്തിൽ പറയുന്നു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ചടങ്ങ് നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. പൊതുജനത്തിന് പ്രവേശനമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |