തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. അതിനായി ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നേരത്തെ മുഖ്യമന്ത്രി സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ചില്ല എന്നു പറഞ്ഞുകൊണ്ട് ബി.ജെ.പി നേതാക്കളടക്കമുളളവർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അതേസമയം പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐയും ഡി.വെെ.എഫ്.ഐയും രംഗത്തെത്തി.
ഇന്നലെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. ഹമാസ് നേതൃത്വം നൽകുന്ന ഗാസ മുനമ്പിലെ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടയിലാണ് സൗമ്യ താമസിക്കുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി സൗമ്യ ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. സൗമ്യ- സന്തോഷ് ദമ്പതികൾക്ക് ഏഴ് വയസുള്ള മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |