റോം:കൊവിഡിനെതിരായ ആന്റിബോഡികൾ വൈറസ് ബാധിതരുടെ രക്തത്തിൽ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനിൽക്കുമെന്ന് ഇറ്റാലിയൻ ഗവേഷകർ. രോഗത്തിന്റെ കാഠിന്യം, രോഗികളുടെ പ്രായം, മറ്റു രോഗലക്ഷണങ്ങൾ എന്നിവയൊന്നും ആന്റിബോഡി നിലനിൽക്കുന്നതിന് തടസ്സമായില്ലെന്നും മിലാനിലെ സാൻ റാഫേൽ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കൊവിഡ് ആരംഭിച്ച സമയത്ത് അത്യാഹിത വിഭാഗത്തിൽ എത്തിയ 162 രോഗികളെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഇവരിൽ നിന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലും നവംബർ അവസാനവും രക്തസാമ്പിളുകൾ എടുത്തു. ഇതിൽ 29 പേർ പിന്നീട് മരിച്ചു.
രോഗനിർണയം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം മൂന്ന് രോഗികളിൽ ഒഴികെ ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തി. രോഗം ബാധിച്ച് ആദ്യ 15 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാകാൻ സാദ്ധ്യതയുണ്ടെന്നും പഠനം പറയുന്നു.
സർവേയിൽ പങ്കെടുത്ത രോഗികളിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. ഇവരുടെ ശരാശരി പ്രായം 63 ആയിരുന്നു. ഇവരിൽ 57 ശതമാനം പേർക്കും രക്തസമ്മർദ്ദവും, പ്രമേഹവും പോലെയുള്ള രോഗങ്ങൾ നേരത്തെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |