മലപ്പുറം: കനത്ത മഴ മുന്നറിയിപ്പുകൾക്കിടയിലും ജില്ലയിൽ പെയ്തത് സംസ്ഥാനത്തെ ഏറ്റവും കുറവ് മഴ. ഒരാഴ്ച്ചയ്ക്കിടെ വേനൽമഴ മിക്ക ജില്ലകളെയും നന്നായി തുണച്ചപ്പോൾ മലപ്പുറത്തിന് നിരാശയായിരുന്നു ഫലം. ആറ് ശതമാനം അധിക മഴ മാത്രമാണ് ജില്ലയ്ക്ക് ലഭിച്ചത്. അടുത്ത നാല് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ മുന്നറിയിപ്പുകളൊന്നുമില്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. വേനൽമഴയിൽ പ്രതീക്ഷയർപ്പിച്ചാണ് ജില്ലയിലെ മിക്ക കുടിവെള്ള പദ്ധതികളുടെയും നിലനിൽപ്പ്. ഭാരതപ്പുഴയെ ആശ്രയിച്ചുള്ള പല പദ്ധതികളും ഇതിനകം തന്നെ മുടങ്ങുകയോ പമ്പിംഗ് സമയം വെട്ടിക്കുറക്കുകയോ ചെയ്തിട്ടുണ്ട്.
മേയ് ആറുമുതൽ 12 വരെ ജില്ലയിൽ 43.9 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണഗതിയിൽ 41.3 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. തിരുവനന്തപുരത്താണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 36.2 മില്ലീമീറ്ററാണ് പ്രവചിച്ചതെങ്കിൽ ലഭിച്ചത് 149 മില്ലീമീറ്റർ മഴ. മഴക്കുറവിൽ പാലക്കാടാണ് ജില്ലയ്‌ക്കൊപ്പമുള്ളത്. എട്ട് ശതമാനം അധിക മഴയാണ് ഇവിടെ ലഭിച്ചത്.
പിന്നിലല്ല, മുന്നിലും
ജില്ലയിൽ വേനൽമഴയിൽ ഇതുവരെ 21 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഇന്നലെ വരെ 173.2 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 209.7 മില്ലീമീറ്ററാണ്. പത്തനംതിട്ടയിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 332.3 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 675.4 മില്ലീമീറ്ററും. സംസ്ഥാനത്ത് ആകെ 39 ശതമാനം അധിക വേനൽമഴയാണ് ലഭിച്ചത്. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച മഴ ലഭിച്ചു.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ മഴമാപിനികളിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പൊന്നാനിയിലാണ്. 80.2 മില്ലീമീറ്റർ. നിലമ്പൂരിൽ 1.4 ഉം കരിപ്പൂരിൽ 5.7 മില്ലീമീറ്ററുമാണ് രേഖപ്പെടുത്തിയത്. മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മഴമാപിനികളിൽ മഴയുടെ അളവ് രേഖപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |