വെള്ളറട: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ സി.എസ്.ഐ സഭ സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി മരിച്ചു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തതിനെ തുടർന്ന് കൊവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി.
കന്യാകുമാരി അമ്പലക്കാല ഇടവകയിലെ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോ ഭവനിൽ ബിനോ കുമാർ (39), സി. എസ്. ഐ ആനാകോട് വെസ്റ്റ് മൗണ്ട് സഭാശുശ്രൂഷകൻ ആറയ്യൂർ സ്വദേശി വൈ. ദേവപ്രസാദ് (58) എന്നിവരാണ് മരിച്ചത്. ഇരുവരും മൂന്നാഴ്ചയായി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സി.എസ്.ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ ഇരുവരും പങ്കെടുത്തിരുന്നു.
ശോഭയാണ് ബിനോകുമാറിന്റെ ഭാര്യ. മക്കൾ: ആൻസ്, അസന. റിട്ട: നഴ്സ് ക്രിസ്തുജ രത്നമാണ് ദേവ പ്രസാദിന്റെ ഭാര്യ. മക്കൾ: ഡൈബിഷ്, അജീഷ് .ഇരുവരുടേയും മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും.
ബിഷപ്പ് ധർമരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് ധ്യാനത്തിൽ പങ്കെടുത്തത്. ബിഷപ്പടക്കം എൺപതോളം വൈദികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചിലരുടെ നില ഗുരുതരമാണ്. സംഘാടകർക്കും വൈദികർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |