തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്കുള്ള സംശയങ്ങൾ തീർക്കാൻ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം പ്രവർത്തിക്കും. 10 ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആളുണ്ടാവും. ആവശ്യമെങ്കിൽ ടീം അംഗങ്ങൾക്ക് കിലെ മുഖേന ഓൺലൈൻ പരിശീലനം നൽകും. സീനിയർ ക്ലാർക്ക് മുതലുള്ള ഉദ്യോഗസ്ഥരെയാണ് ടീമിൽ ഉൾപ്പെടുത്തുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കിൽ പഞ്ചായത്തിൽ കഴിയുന്ന സർക്കാർ ജീവനക്കാരെ നിയോഗിക്കാം. സർക്കാർ അവശ്യസർവീസായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ ഉപയോഗിക്കരുത്. അംഗപരിമിതർ, രോഗബാധിതർ എന്നിവരെയും ഒഴിവാക്കണം. ജില്ലാ കളക്ടർ കൊവിഡ് ഡ്യൂട്ടി നൽകിയിട്ടുള്ള ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും ഒഴിവാക്കണം. സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരെ ജോലിക്ക് നിയോഗിക്കാം. ഇതിനാവശ്യമായ ഉത്തരവ് പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രമേ പുറപ്പെടുവിക്കാവൂ. ഇത്തരത്തിൽ നിയോഗിക്കുന്ന ജീവനക്കാരെ ടേൺ അടിസ്ഥാനത്തിൽ വിനിയോഗിക്കണം. ചുമതല നിശ്ചയിക്കുമ്പോൾ ജീവനക്കാരന്റെ ഔദ്യോഗിക പദവി കണക്കിലെടുക്കണം. നിയമന ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് പഞ്ചായത്ത് സെക്രട്ടറി അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |