തൊടുപുഴ : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയുർവേദ മരുന്നുകൾ നല്കാൻ കഴിയുന്ന ആയുഷ് സി.എഫ്.എൽ ടി സികൾ ആരംഭിക്കേണ്ടത് അനിവാര്യമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ.കൊവിഡ് ചികിത്സയിൽ ആയുർവേദം ഫലപ്രദമെന്ന കേന്ദ്ര ഗവേഷണ ഫലത്തിന്റെ പ്രയോജനം വ്യാപകമാക്കാനും ചികിത്സയിലെ കേന്ദ്ര മാർഗ്ഗരേഖ നടപ്പിലാക്കാനും ഇതിലൂടെ സാദ്ധ്യമാകും. ഇതിനായി ആയുർവേദ കോളേജുകളെയും സർക്കാർ ആയുർവേദ ആശുപത്രികളെയും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു..ലക്ഷണമില്ലാത്തതും ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതുമായ രോഗികൾക്ക് വീടുകളിലും ആയുർവേദ ചികിത്സ വ്യാപകമാക്കേണ്ടതാണ്.കേന്ദ്രഗവേഷണത്തിന് ഉപയോഗപ്പെടുത്തിയ തരം ചേരുവകൾ ഉപയോഗപ്പെടുത്തുന്ന കേരളത്തിലെ അമൃതം, ദേഷജം തുടങ്ങിയ പദ്ധതികൾ സർക്കാർ പരസ്യത്തിലൂടെ കൂടുതൽ ജനങ്ങളിൽ എത്തിക്കണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് , ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ എന്നിവർ പറഞ്ഞു. അമൃതം പദ്ധതിയുടെ വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടെന്നും രോഗാരംഭത്തിലേ ആയുർവേദ ചികിത്സ ഉപയോഗപ്പെടുത്തിയാൽ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കുറക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഗവേഷണ ഫലം സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |