കൊച്ചി: കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം നട്ടംതിരിയുന്ന പൊതുജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില റെക്കാഡ് തിരുത്തി കുതിക്കുന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ പെട്രോൾവില സെഞ്ച്വറിയടിച്ച് മുന്നേറുകയാണ്. കേരളത്തിലുൾപ്പെടെ ഇന്ധനവിലയുള്ളത് പുതിയ ഉയരത്തിലാണ്.
₹100 കടന്ന് പെട്രോൾ
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഇന്നലെ പെട്രോൾ വില 103.32 രൂപയിലെത്തി. രാജ്യത്തെ സർവകാല റെക്കാഡാണിത്. 95.77 രൂപയാണ് ഇവിടെ ഡീസലിന്. മദ്ധ്യപ്രദേശിലെ അന്നുപൂരിൽ പെട്രോളിന് 102.92 രൂപയിലും ഡീസലിന് 93.67 രൂപയിലുമായിരുന്നു വ്യാപാരം. മഹാരാഷ്‌ട്രയിലെ പർബാനിയിൽ പെട്രോൾ വില 101.02 രൂപ; ഡീസൽ 91.08 രൂപ.
₹94
പെട്രോളിന് 25ഉം ഡീസലിന് 27 പൈസയുമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെ കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 94.03 രൂപയായി; ഡീസലിന് 88.83 രൂപ.
₹1.75
കേരളത്തിലുൾപ്പെടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ഇന്ധനവില പരിഷ്‌കരണം, വോട്ടെണ്ണൽ അവസാനിച്ചതിന് പിന്നാലെ മേയ് നാലു മുതലാണ് എണ്ണക്കമ്പനികൾ പുനരാരംഭിച്ചത്. അന്നുമുതൽ ഇതുവരെ പെട്രോളിന് കൂട്ടിയത് 1.75 രൂപ. ഡീസലിന് 2.08 രൂപ.
എന്തിന് കൂട്ടുന്നു?
1. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില പരിഷ്‌കരണം നിറുത്തിവച്ചപ്പോൾ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപവരെ നഷ്‌ടം നേരിട്ടുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം. നഷ്‌ടം നികത്തുംവരെ വില വർദ്ധിപ്പിച്ചേക്കും.
2. ഏപ്രിൽ 15നാണ് അവസാനമായി എണ്ണക്കമ്പനികൾ ഇന്ധനവില കുറച്ചത്. അന്ന് ഇന്ത്യയുടെ ബ്രെന്റ് ക്രൂഡ് വാങ്ങൽ വില ബാരലിന് 63.30ഡോളറായിരുന്നു. ഇപ്പോൾ വില 66.62 ഡോളർ. ക്രൂഡോയിൽ വില കൂടുന്നതിന് ആനുപാതികമായും പെട്രോൾ, ഡീസൽ വില ഉയരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |