ന്യൂഡൽഹി: കൊവിഡ് ചികിത്സയെന്ന പേരിൽ ചാണകം ദേഹത്ത് വാരിപ്പുരട്ടുന്നതിനെതിരെ സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൊറോണയെ പ്രതിരോധിക്കാനായി ശരീരത്ത് ചാണകവും ഗോമൂത്രവും വാരിപുരട്ടുന്നവരുടെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഇതുകണ്ട് കരയണോ അതോ ചിരിക്കണോ എന്ന കുറിപ്പോടെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള വീഡിയോ അഖിലേഷ് പങ്കുവച്ചിരിക്കുന്നത്.
വാർത്താ ഏജൻസി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ നിന്നുളള വീഡിയോയാണ് അഖിലേഷ് തന്റെ ട്വീറ്റിൽ അറ്റാച്ച് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ ശ്രീ സ്വാമിനാരായണ്‍ ഗുരുകുല്‍ വിശ്വവിദ്യാ പ്രതിഷ്സ്ഥാനം എന്ന സ്കൂളില്‍ നിന്നും പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
अब इस पर हँसे या रोएं... pic.twitter.com/NJIbiXmSoX
— Akhilesh Yadav (@yadavakhilesh) May 12, 2021
ഗോമൂത്രവും ചാണകവും വാരിപ്പൂശിയ ശേഷം യോഗ ചെയ്യുന്നത് കൊവിഡിനെ പ്രതിരോധിക്കുമെന്നും രോഗമുക്തി നല്‍കുമെന്നുമുളള അവകാശവാദത്തോടെയാണ് ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നത്. പത്തിലേറെപ്പേർ ഇത്തരത്തില്‍ ചാണക മിശ്രിതം വാരിപ്പുരട്ടുന്നത് വീഡിയോയില്‍ കാണാൻ കഴിയും. ചാണക ചികിത്സകൾക്കെതിരെ ആരോഗ്യ വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് ഇത്തരം നടപടികൾ അരങ്ങേറുന്നത്.
ഇത് തെറ്റായ സുരക്ഷാ ബോധത്തിലേക്ക് നയിക്കുമെന്നും ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും ഡോക്ടർമാർ പറയുന്നു. ചാണകമോ ഗോമൂത്രമോ കൊവിഡ് പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മേധാവി ഡോ. ജെ.എ. ജയലാൽ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇവയുടെ ഉപയോഗം പകർച്ചവ്യാധി പടരാനുളള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |