വിലാസം തെറ്റിയത് വിനയായി
ചാത്തന്നൂർ: ചികിത്സാ കേന്ദ്രത്തിൽ വിലാസം തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം അജ്ഞാതരുടെ കൂട്ടത്തിൽപ്പെടുത്തി രണ്ടുദിവസം മോർച്ചറിയിൽ സൂക്ഷിച്ചതായി പരാതി. കല്ലുവാതുക്കൽ പാറയിൽ സെറ്റിൽമെന്റ് കോളനി പുതുവിള പുത്തൻവീട്ടിൽ ശാരദയുടെ (72) മൃതദേഹമാണ് വിട്ടുകിട്ടാൻ വൈകിയത്.
ഭർത്താവിൽ നിന്ന് അകന്ന് മകനൊപ്പമാണ് ശാരദ താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് മകൻ മരിച്ചതോടെ തനിച്ചായി. സഹോദരൻ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. കഴിഞ്ഞ മാസം 28നാണ് കൊവിഡ് ലക്ഷണങ്ങളോടെ ശാരദയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു.
ഈ മാസം 6ന് ശാരദയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും അന്നുതന്നെ തിരികെ ഹോക്കി സ്റ്റേഡിയത്തിലെത്തിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. ഈ സമയത്താണ് രേഖകളിൽ വിലാസം തെറ്രായി എഴുതിച്ചേർത്തതെന്ന് കരുതുന്നു. രോഗം കലശലായി 11ന് ശാരദ മരിച്ചതോടെ അധികൃതർ രേഖകളിലുണ്ടായിരുന്ന ആയൂരിലെ വിലാസത്തിൽ അന്വേഷിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. തുടർന്നാണ് അജ്ഞാത മൃതദേഹമായി കണക്കാക്കി ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയത്.
അതേസമയം, പറയാൻ തക്കവണ്ണം ബന്ധുക്കളില്ലാത്ത ശാരദയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. രേഖകളിൽ ആയൂർ വിലാസം എങ്ങനെ കടന്നുകൂടിയെന്നതിലും നിഗൂഢതയുണ്ട്.
തിരിച്ചറിഞ്ഞത് വാർഡംഗം
കൊവിഡ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ശാരദയെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെ തുടർന്ന് കല്ലുവാതുക്കൽ ചിറക്കര വാർഡ് മെമ്പർ അപ്പുക്കുട്ടൻ ഹോക്കി സ്റ്റേഡിയത്തിൽ അന്വേഷണം നടത്തി. ഇതേപേരിലുള്ള ആയൂർ സ്വദേശിനി മരിച്ചതായും മൃതദേഹം മോർച്ചറിയിലാണെന്നും കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു. തുടർന്ന് അപ്പുക്കുട്ടൻ മോർച്ചറിയിലെത്തി ശാരദയുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |