തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ ഇരുപത്തിയൊന്നു മന്ത്രിമാരുണ്ടാകുമെന്ന് സൂചന ലഭിക്കുകയും, പത്തൊൻപത് മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്ന കാര്യത്തിൽ ഏകദേശ ധാരണയാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് ഒറ്റ അംഗം മാത്രമുള്ള രണ്ടു കക്ഷികളെ പരിഗണിക്കാൻ സാദ്ധ്യതയേറി. അത് ആർക്കെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
എൽ.ഡി.എഫുമായി സഹകരിച്ചു നിൽക്കുന്ന കോവൂർ കുഞ്ഞുമോനടക്കം ഒരംഗം മാത്രമുള്ള ആറു കക്ഷികളുണ്ട്. എന്നാൽ, ഉഭയകക്ഷി ചർച്ചയിൽ സി.പി.എം നേതൃത്വം ഇവർക്കാർക്കും വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.
സി.പി.എം- 12, സി.പി.ഐ - നാല്, കേരള കോൺഗ്രസ്-എം, ജനതാദൾ-എസ്, എൻ.സി.പി- ഒന്ന് വീതം എന്നിങ്ങനെ മന്ത്രിസ്ഥാനങ്ങൾ പങ്കിടാൻ ധാരണയായിട്ടുണ്ട്. ഇതോടെയാണ് ശേഷിക്കുന്ന രണ്ടു പദവികളിൽ ഏകാംഗ കക്ഷികൾക്ക് പ്രതീക്ഷ ഏറിയത്.
സി.പി.എമ്മിന് നിലവിൽ 13 മന്ത്രിമാരുണ്ടെങ്കിലും ഒരു സ്ഥാനം ഘടക കക്ഷിക്കായി മാറ്റിവയ്ക്കുകയായിരുന്നു. ഘടക കക്ഷികൾക്ക് നൽകാൻ മന്ത്രിസഭയുടെ അംഗബലം നിലവിലെ ഇരുപതിൽ നിന്ന് ഇരുപത്തിയൊന്നായി കൂട്ടാനും ധാരണയായി. സി.പി.ഐക്ക് ഇക്കുറിയും നാലു മന്ത്രിമാരെ കിട്ടുമെങ്കിലും ചീഫ് വിപ്പ് സ്ഥാനം വിട്ടുകൊടുക്കേണ്ടിവരും. എന്നാൽ,ആ സ്ഥാനം രണ്ടു മന്ത്രിസ്ഥാനം ചോദിക്കുകയും ഒന്നു കിട്ടുകയും ചെയ്ത കേരള കോൺഗ്രസിന് നൽകാനുള്ള സാദ്ധ്യത വിരളമാണ്.
മന്ത്രിസ്ഥാനത്തേക്ക് സാദ്ധ്യത കൂടുതൽ ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ബി എന്നീ പാർട്ടികൾക്കാണ്. ഇവയിൽ രണ്ടെണ്ണത്തിന് മന്ത്രസ്ഥാനവും ഒന്നിന് ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. രണ്ടുപേർക്ക് ഊഴംവച്ച് മന്ത്രിസ്ഥാനം നൽകാനുള്ള സാദ്ധ്യതയും പറഞ്ഞുകേൾക്കുന്നു. ലോക് താന്ത്രിക് ജനതാദളിന്റെയും കോൺഗ്രസ്-എസിന്റെയും സാദ്ധ്യത മങ്ങിയിട്ടുണ്ട്.
17ലെ ഇടതുമുന്നണി യോഗത്തിന് മുമ്പായി ചിത്രം വ്യക്തമാകും. ഇടതുമുന്നണി യോഗത്തിന് മുമ്പ് വീണ്ടും ചർച്ചയാകാമെന്ന് ചെറുകക്ഷികളെ സി.പി.എം നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ല. സി.പി.ഐയുമായും ഇനി ഇക്കാര്യത്തിൽ ചർച്ച നടത്തില്ലെന്നാണ് സൂചന.
18ന് മുഴുവൻ മന്ത്രിമാരെയും അറിയാനാകും. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സി.പി.ഐ എക്സിക്യുട്ടീവ് കൗൺസിലും ചേരുന്നുണ്ട്. എൻ.സി.പി നേതൃയോഗവും അന്നാണ്. ജനതാദൾ-എസ് നേതൃയോഗവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |