മലയോരത്ത് ഗതാഗത നിയന്ത്രണം
കൊല്ലം: ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ കാറ്റും മഴയ്ക്കുമുള്ള സാദ്ധ്യത കണക്കിലെടുത്ത് നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ 15 വരെ മലയോരമേഖലയിലെ ഗതാഗതം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാക്കി നിജപ്പെടുത്തി.
എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും തഹസീൽദാർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന് വനം, ടൂറിസം വകുപ്പുകളെ ചുമതലപ്പെടുത്തി. ആർ.ടി.ഒമാരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രവും ക്രെയിനുകളും സജ്ജമാക്കാനും പുനരധിവാസങ്ങൾക്ക് അനുയോജ്യമായ കെട്ടിടങ്ങൾ ഏറ്റെടുക്കാൻ വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. അടിയന്തര ഇടപെടലുകൾക്കായി ഇൻസിഡന്റ് കമാണ്ടർമാരെ ചുമത്തപ്പെടുത്തി.
എല്ലാ താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയർ, 10 ലിറ്റർ ഭക്ഷ്യഎണ്ണ, 75 ലിറ്റർ മണ്ണെണ്ണ വീതം കരുതലുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്നും അടിയന്തര ജീവൻരക്ഷാ പ്രവർത്തനത്തിന് പരിചയമുള്ളവർ ഓരോ കേന്ദ്രത്തിലും ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തല എമർജൻസി മെഡിക്കൽ ടീം ഉറപ്പാക്കാനും നിർദ്ദേശം നൽകി.
ടോൾ ഫ്രീ നമ്പർ: 1077
നിരോധനം
1. മത്സ്യബന്ധനം
2. വിനോദ സഞ്ചാരം
3. ഖനന പ്രവർത്തനങ്ങൾ
4. നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടം കൂടുന്നതും സെൽഫിയെഎടുക്കുന്നതും
പൊതു നിർദേശങ്ങൾ
1. ജനങ്ങൾ പരമാവധി വീടുകളിൽ കഴിയണം
2. അപകട സാദ്ധ്യതയുള്ളയിടത്തിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറണം
3. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം
4. കടപ്പുറത്തേക്ക് പോകരുത്
5. കുട്ടികളെ ജലാശയങ്ങളിലേക്ക് വിടരുത്
6. ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങരുത്
7. മരങ്ങൾക്ക് താഴെ വാഹനങ്ങൾ നിറുത്തിയിടാതിരിക്കുക
വകുപ്പുതല നിർദേശങ്ങൾ
1. അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചു നീക്കണം, ഹോർഡിംഗുകളുടെ സുരക്ഷയും ഉറപ്പാക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് ചുമതല
2. ആശുപത്രികളിലേക്കുള്ള വൈദ്യുതിക്ക് മുടക്കമുണ്ടാകരുത്. ജനറേറ്ററും ഓക്സിജൻ വിതരണവും ഉറപ്പാക്കണം. സബ് കളക്ടർ, ആർ.ഡി.ഒ എന്നിവർക്ക് ഏകോപന ചുമതല
3. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും തഹസീൽദാർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം
4. പൊലീസ്, അഗ്നിരക്ഷാസേന എന്നിവയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
5. കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പുകൾ അടിയന്തര സാഹചര്യം നേരിടാൻ ജീവനക്കാരെ തയ്യാറാക്കണം
6. പുനരധിവാസത്തിന് കെട്ടിടങ്ങൾ ഏറ്റെടുക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം
7. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കൽ നടത്തണം
8. ജലസേചന വിഭാഗം അണക്കെട്ടുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് പരിശോധിച്ച് മുൻകരുതൽ സ്വീകരിക്കണം
9. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ താലൂക്കുകളിലും കെ.എസ്.ആർ.ടി.സി ബസുകൾ തയാറാക്കി നിറുത്തണം
10. ജലസേചനം, വൈദ്യുതി, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെ അടിയന്തര നിർവഹണത്തിന് നിയോഗിക്കണം
''കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു. സർക്കാർ വകുപ്പുകൾ പൂർണ സജ്ജമാണ്.
ബി. അബ്‌ദുൽ നാസർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |