തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
പരമാവധി 750 പേർക്ക് സാമൂഹ്യ അകലം പാലിച്ച് പങ്കെടുക്കാനുള്ള ക്രമീകരണമൊരുക്കും. എന്നാൽ ഇത്രയും പേരെ ക്ഷണിക്കാനുള്ള സാദ്ധ്യത കുറവാണ്. ഒന്നാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആർഭാടപൂർവ്വം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയിരുന്നു. 20ന് വൈകിട്ട് 3.30നാണ് ചടങ്ങ്. സദസിൽ രണ്ട് മീറ്റർ ഇടവിട്ടാകും ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക. നിയുക്ത മന്ത്രിമാരുടെ ബന്ധുക്കൾ, മുൻ മന്ത്രിമാർ, എം.എൽ.എമാർ, മുൻ എം.എൽ.എമാർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ഉന്നതോദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കാകും പ്രവേശനം.
തിരിച്ചേല്പിച്ചത് 6 വാഹനങ്ങൾ
പുതിയ മന്ത്രിമാരുടെ പട്ടിക ആവുന്നതോടെ കാവൽ മന്ത്രിസഭയിലെ എല്ലാവരും ഔദ്യോഗികവാഹനങ്ങൾ തിരികെ ഏല്പിക്കാനാണ് നിർദ്ദേശം. നാലു മന്ത്രിമാരും പ്രതിപക്ഷ നേതാവും ചീഫ് വിപ്പും വാഹനങ്ങൾ തിരിച്ചേൽപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നതിനാലാണ് മറ്റുള്ളവർ വാഹനങ്ങൾ തിരിച്ചു നൽകാൻ വൈകുന്നത്. ഇന്നോവ ക്രിസ്റ്റ വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്. ഇവ അത്യാവശ്യ അറ്റകുറ്റപ്പണികളോടെ പുതിയ മന്ത്രിമാർക്ക് നൽകാനാണ് ധാരണ.
രാജി സമർപ്പിച്ചാൽ, 15 ദിവസം കാവൽമന്ത്രിസഭയ്ക്ക് തുടരാം. ഇതനുസരിച്ച് ഈ മാസം 18ന് കാവൽ മന്ത്രിസഭ ഇല്ലാതാകും. ഔദ്യോഗിക വസതിയിൽ 15 ദിവസം കൂടി ഇവർക്ക് തുടരാം.
കെയർടേക്കർ മന്ത്രിസഭ ആയതിനാൽ മന്ത്രിമാരിൽ പലരും സെക്രട്ടേറിയറ്റ് ഓഫീസിൽ അപൂർവ്വമായേ വരാറുള്ളൂ. ഓഫീസുകൾ വിടവാങ്ങൽ മൂഡിലാണ്. ചിലർ ഔദ്യോഗിക വസതി ഒഴിയുന്ന തിരക്കിലാണ്. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വൈകിട്ട് പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |