തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചു. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സത്യപ്രതിജ്ഞ നീട്ടിവെച്ചത്. 16വരെ ലോക്ക് ഡൗണാണ്.
"സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എൽഡിഎഫ് യോഗം കൂടി തീരുമാനമെടുക്കും" -അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ആരൊക്കെയുണ്ടെന്നതിനെക്കുറിച്ച് ഒന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജ്യോത്സ്യന്റെ നിർദ്ദേശമോ?
പൊട്ടിച്ചിരിച്ച് മുഖ്യമന്ത്രി
സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
'അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആൾക്കാർ തന്നെ പറയും' അദ്ദേഹം പറഞ്ഞു.
ഫീസിന്റെ കാര്യത്തിൽ ഇടപെടും
സ്വകാര്യ സ്കൂൾ അഡ്മിഷന് കൂടുതൽ ഫീസീടാക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കും.
സർക്കാർ സർവീസിലേക്കു തിരികെ വരാൻ സമയം കൊടുത്തശേഷവും വരാത്ത ജീവനക്കാർക്ക് ഇനി അവസരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പഴംപച്ചക്കറി കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾക്ക് ഗൗരിഅമ്മ
കുടുംബാംഗത്തെപ്പോലെ
സ്വന്തം കുടുംബാംഗത്തെപോലെയാണ് പലരും ഗൗരിഅമ്മയെ കാണുന്നതെന്നും അതിനാലാണ് 300പേർക്ക് പൊതുദർശനത്തിന് അനുമതി കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതു പാലിക്കാനാണു സർക്കാർ ശ്രമിച്ചത്. അതിൽ കൂടുതൽപേർ വന്നിട്ടുണ്ടാകും. അവരെ ബലം പ്രയോഗിച്ച് തള്ളിക്കളയുന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച പതിവ് വാർത്താസമ്മേളനം നടത്താതിരുന്നത് കെ.ആർ.ഗൗരിഅമ്മയുടെ സംസ്ക്കാരചടങ്ങുകൾ നടക്കുന്നതിനാലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |