വാഷിംഗ്ടൺ: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക. ആയിരക്കണക്കിന് റോക്കറ്റുകൾ ആക്രമിക്കാൻ വരുമ്പോൾ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയമിച്ചു.
അതേസമയം ഇസ്രയേൽ - പാലസ്തീൻ സംഘർഷം സങ്കീർണമാകുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 43 ആയി. 220 പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു.
ഐക്യാരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സ്ഥിതിഗതികൾ യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്നും യു.എൻ മിഡിൽ ഈസ്റ്റ് സമാധാന ദൂതൻ ടോർ വെന്നേസ്‌ലൻഡ് ട്വീറ്റ് ചെയ്തു. സേനാപിന്മാറ്റത്തിന് ഇരുരാജ്യങ്ങളുടെയും നേതാക്കന്മാർ ഉത്തരവാദിത്വമേൽക്കണം. യുദ്ധത്തിന്റെ പരിണിതഫലം സാധാരണക്കാരാണ് അനുഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |