തിരുവനന്തപുരം: പൾസ് ഓക്‌സി മീറ്റർ വാങ്ങാൻ ഇല്ലാത്ത കാശും ഒപ്പിച്ച് പരക്കം പായുന്നവർക്ക് ആശ്വാസമായി തിരുവനന്തപുരം എസ് എ ടി ക്യാമ്പസിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക്. വീട്ടിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്കുൾപ്പെടെ ശരീരത്തിലെ ഓക്‌സിജൻ നില കണ്ടെത്താനായി ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് സംസ്ഥാനത്ത് കടുത്ത ക്ഷാമമാണ്. കിട്ടുന്നിടത്താകട്ടെ അവസരം മുതലാക്കി കൊളളവിലയാണ് സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത്.
നാലായിരം പൾസ് ഓക്‌സി മീറ്റർ ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഇപ്പോൾ സ്റ്റോക്കുണ്ട്. ഇന്ന് വൈകുന്നേരം നാല് മണിയോടെ മൂവായിരം പൾസ് ഓക്‌സി മീറ്റർ കൂടി എത്തും. നാളെ വൈകിട്ടും മറ്റന്നാൾ വൈകുന്നേരവുമായി പതിനയ്യായിരം പൾസ് ഓക്‌സി മീറ്റർ എത്തുന്നുമുണ്ട്. ഇപ്പോൾ 750 രൂപയ്‌ക്കാണ് പൾസ് ഓക്‌സി മീറ്റർ വിൽക്കുന്നത്. സ്റ്റോക്കുകളുടെ എണ്ണം കൂടുന്നതോടെ രണ്ട് ദിവസം കഴിഞ്ഞ് 250 രൂപ കുറഞ്ഞ് വില അഞ്ഞൂറിലേക്ക് എത്തും.
പുറത്ത് 2500,3000, 3500 എന്നിങ്ങനെയാണ് പൾസ് ഓക്‌സി മീറ്ററിന് ഈടാക്കുന്ന നിരക്ക്. ആളുകൾ പരക്കം പായേണ്ടയെന്നും സമാധാനമായി വന്ന് ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് പൾസ് ഓക്‌സി മീറ്റർ വാങ്ങാമെന്നും ചീഫ് ഫാർമസിസ്റ്റ് ബിജു കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
കൊവിഡ് ബാധിച്ചവർക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് വിരലുകളിൽ ഘടിപ്പിച്ച് ഓക്‌സിജൻ നില പരിശോധിക്കുന്ന പൾസ് ഓക്‌സിമീറ്റർ കൂടി കരുതുന്നത് നല്ലതാണെന്ന് ഡോക്‌ടർമാർ നിർദേശിച്ച് തുടങ്ങിയത്. ഇതോടെ വിൽപ്പന കുതിച്ചുയരുകയായിരുന്നു. മുമ്പ് 600 – 1000 രൂപയ്ക്കു പൊതുവിപണിയിൽ ലഭിച്ചിരുന്ന പൾസ് ഓക്‌സിമീറ്ററുകൾക്ക് 3000 രൂപ വരെയായി വിലയും ഉയർന്നു.
ഉയർന്ന വിലയ്ക്കും പൾസ് ഓക്‌സിമീറ്റർ വാങ്ങാൻ ജനം തയാറാണെങ്കിലും സാധനം നിലവിൽ കേരളത്തിലെ വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ തുടങ്ങിയ മേഖലകളിൽ നിന്നാണ് കേരളത്തിലേക്ക് പൾസ് ഓക്‌സിമീറ്റർ എത്തിയിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതും ആവശ്യകത ഉയർത്തി. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനുമിടെ ഇൻഹൗസ് ഡ്രഗ് ബാങ്കിലേക്ക് പൾസ് ഓക്‌സിമീറ്റർ വാങ്ങാൻ നിരവധിപേരാണ് വിവരം അറിഞ്ഞെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |